This report was published in Metro Vaartha on 02/12/2021
പരമ്പരയുടെ നാലാം ഭാഗത്തിൽ എൻ. അജിത് കുമാറുമായി സംവദിക്കുന്നു. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫൊർ സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയൺമെന്റൽ സ്റ്റഡീസ് ഡയറക്റ്ററാണ്. കേരളം പിന്നാക്കം നിൽക്കുന്ന ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഊന്നി സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ പ്രശ്നങ്ങളിൽ നിർണായകമായ കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്.
ഭാവിയിലെ വികസനപ്രവർത്തനങ്ങൾ മുൻകാലങ്ങളിലെ വികസനപ്രവർത്തന രീതികളുമായി സമന്വയിപ്പിക്കുന്നതിനൊപ്പം മാനവവിഭവശേഷി കൂടി ആധാരമാക്കി വേണം കേരളത്തിന്റെ വളർച്ചാനയത്തിന് അടിത്തറയിടാൻ. ഉത്പന്നങ്ങളും വിപണിയും തമ്മിലുള്ള അകലവും അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യവും സംസ്ഥാനത്തെ വ്യവസായ മേഖലയുടെ വികസനത്തിനു പ്രതിബന്ധമാകുന്നുണ്ട്. സ്ഥല ലഭ്യത കുറഞ്ഞു വരുകയും സ്ഥലവില കൂടി വരുകയും ചെയ്യുന്നു. അതു കൊണ്ടു തന്നെ പരിസ്ഥിതിക്ക് കൂടുതൽ കേടുപാടുകൾ വരുത്താതെ വ്യവസായ മേഖലയിൽ പുരോഗതി പ്രതീക്ഷിക്കേണ്ടതില്ലെന്ന് അദ്ദേഹം പറയുന്നു.
ഇക്കാരണം കൊണ്ടു തന്നെ സംസ്ഥാനം വിദ്യാ സമ്പന്നമായ മനുഷ്യവിഭവശേഷിയെ വിശ്വസിച്ച്, വിജ്ഞാനത്തെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള വ്യവസായങ്ങളിലും സേവനങ്ങളിലും കൂടുതൽ ശ്രദ്ധ പതിപ്പിക്കണം. അപ്പോഴാണ് നമ്മുടെ ഉന്നതവിദ്യാഭ്യാസ സമ്പ്രദായത്തെ നവീകരിക്കേണ്ടതിന്റെ ആവശ്യകത കൂടുതൽ പ്രസക്തമാകുന്നത്. നമ്മുടെ സംസ്ഥാനത്ത് നിരവധി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നുണ്ടെങ്കിലും അവയുടെ ഗുണമേന്മ ഉറപ്പാക്കാൻ ഇനിയും സാധിച്ചിട്ടില്ല.
സംസ്ഥാനത്ത് വലിയ തോതിൽ സ്വാശ്രയ പ്രൊഫഷണൽ കോളെജുകൾ ആരംഭിച്ചപ്പോൾ പ്രൊഫഷണൽ വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾ ഇതര സംസ്ഥാനങ്ങളിലേക്കു പോകുന്ന പ്രവണതയിൽ കുറവ് വന്നിട്ടുണ്ട്. എന്നാൽ, ഉന്നത വിദ്യാഭ്യാസത്തിന് മികച്ച സ്ഥാപനങ്ങൾ തേടി ഇതര സംസ്ഥാനങ്ങളിലേക്കുള്ള വിദ്യാർഥികളുടെ കുടിയേറ്റം ഇപ്പോഴും തുടരുന്നു. തൊഴിലധിഷ്ഠിതമല്ലാത്ത ഉന്നത വിദ്യാഭ്യാസത്തിനായി വലിയ തോതിൽ വിദ്യാർഥികൾ മറ്റു രാജ്യങ്ങളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും പോകുന്ന അവസ്ഥ സംജാതമായിട്ടുണ്ടെന്ന് അജിത് ചൂണ്ടിക്കാണിക്കുന്നു. ഇതിനു കാരണം നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൂടുതൽ വിദ്യാർഥികളെ ഉൾക്കൊള്ളാൻ കഴിയാത്തതല്ല, മറിച്ച്, നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം മോശമാണെന്ന ധാരണ കുട്ടികളിൽ ഉള്ളതു കൊണ്ടാണ്. നിർഭാഗ്യവശാൽ ആ ധാരണ സത്യവുമാണ്. കൂടുതൽ മാർക്ക് നേടുക എന്നതിനപ്പുറം തൊഴിൽ ഉറപ്പു നൽകാൻ കഴിയുന്നുണ്ടോ എന്നുള്ളത് പ്രധാന ചോദ്യമാണ്.
ഉന്നത വിദ്യാഭ്യാസമേഖലയ്ക്ക് കൂടുതൽ മുൻഗണന നൽകുകയാണെങ്കിൽ മാത്രമേ നമ്മുടെ സംസ്ഥാനത്തിന് നിലവിലുള്ള അവസ്ഥ മറികടക്കാൻ സാധിക്കൂവെന്ന് അജിത് പറയുന്നു. ഘട്ടം ഘട്ടമായുള്ള മാറ്റങ്ങൾ നടപ്പാക്കുക എന്നതിലുപരി, വലിയ രീതിയിലുള്ളൊരു മുതൽമുടക്കിനാണ് സംസ്ഥാനം ഇപ്പോൾ തയാറാകേണ്ടത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഉന്നതവിദ്യാഭ്യാസം അടക്കമുള്ള വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനം ചെലവഴിക്കുന്ന തുക കുറഞ്ഞു വരുകയാണ്.
നിലവിൽ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്നം മുതൽമുടക്കു മാത്രമല്ല. മികച്ച അധ്യാപകരെ ഉറപ്പാക്കുക എന്നത് വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. നിർഭാഗ്യവശാൽ അധ്യാപകരുടെ പ്രകടനം അടിസ്ഥാനമാക്കിക്കൊണ്ടുള്ള മൂല്യനിർണയം ഇവിടെ അപൂർവമാണ്. അധ്യാപനത്തിൽ മികവു പുലർത്തുന്നവർക്ക് ആനുകൂല്യങ്ങൾ വർധിപ്പിക്കുകയോ, നിലവാരം പുലർത്താൻ കഴിയാത്തവരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുകയോ ചെയ്യുന്നില്ല. ഇതു മാറേണ്ടിയിരിക്കുന്നു.
അധ്യാപകരുടെയും അധികൃതരുടെയും സർക്കാരിന്റെയും അടക്കമുള്ള ഉത്തരവാദിത്വമില്ലായ്മയാണ് മറ്റൊരു പോരായ്മ. എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചെങ്കിൽ മാത്രമേ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നല്ല രീതിയിലുള്ള മാറ്റം വരുത്താൻ സാധിക്കൂ. അനാവശ്യ ചെലവുകൾ ഒഴിവാക്കുന്നതു വഴി കൂടുതൽ വിഭവശേഷ ആർജിക്കുന്നതിനുള്ള സാധ്യതകളും വർധിപ്പിക്കണമെന്ന് അജിത് പറയുന്നു. ഉയർന്ന ഫീസ് നൽകാൻ ശേഷിയുള്ളവരിൽ നിന്ന് അത് ഈടാക്കുന്നതു പരിഗണിക്കാവുന്നതാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നൽകിവരുന്ന സ്കോളർഷിപ്പുകളെയും ഫീസ് ഇളവുകളെയും ഇതു ബാധിക്കാനും പാടില്ല. അങ്ങനെ മാത്രമേ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ എല്ലാ വിഭാഗങ്ങൾക്കും പ്രാപ്യമാക്കാൻ സാധിക്കൂ.