CSES in Media

സ്​കൂളുകളിൽ ലിംഗഭേദ അസമത്വം ശക്തം- പഠനം

This report was published in TrueCopy Think on 06/04/2023

ക്ലാസ് റൂം ശുചീകരണം പെണ്‍കുട്ടികളുടെ പണിയായിരിക്കും. വൃത്തിയാക്കിക്കഴിഞ്ഞ് ബെഞ്ചും ഡെസ്‌ക്കും പിടിച്ചിടുന്നതോ, ആണ്‍കുട്ടികളും. സ്‌കൂള്‍ അസംബ്ലിയില്‍, പ്രാര്‍ത്ഥനാ ഗാനം ആലപിക്കുന്നത് പെണ്‍കുട്ടികളായിരിക്കും; പ്രതിജ്ഞ ചൊല്ലുന്നതും ‘ഇന്നത്തെ ചിന്ത’ അവതരിപ്പിക്കുന്നതും ആണ്‍കുട്ടികളും. ലിംഗഭേദപരമായ റോളുകള്‍ ന്യായീകരിക്കപ്പെടുന്നു എന്നതാണ് കൂടുതല്‍ പ്രശ്നം. പെണ്‍കുട്ടികള്‍ പ്രാര്‍ത്ഥനാഗാനങ്ങള്‍ ആലപിക്കുന്നതാണ് നല്ലത് എന്നായിരിക്കും ന്യായീകരണം. സംസ്ഥാനത്തെ സ്‌കൂളുകളിലെ ലിംഗ വിവേചനത്തെക്കുറിച്ച്​ നടത്തിയ പഠനത്തിലെ ഗുരുതര കണ്ടെത്തലുകൾ.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ലിംഗസമത്വം ഉറപ്പാക്കാനും ലിംഗപദവി സംബന്ധിച്ച മുന്‍വിധികള്‍ ഇല്ലാതാക്കാനും അടിയന്തര നടപടി വേണമെന്ന് പഠനം. ഇതിനായി പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പുതുക്കണം. അധ്യാപകര്‍ക്ക് പരിശീലനം നല്‍കണം. അടിസ്ഥാന സൗകര്യങ്ങളിലും ജന്‍ഡര്‍ കാഴ്ച്ചപ്പാട് വേണം. യൂണിഫോമിന് നിറം മാത്രം നിശ്ചയിച്ച് ഏത് വസ്ത്രമെന്നത് കുട്ടികള്‍ക്ക് വിട്ടുകൊടുക്കുന്ന രീതി നടപ്പാക്കണം. വിദ്യാഭ്യാസ ചട്ടങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം.പാഠ്യപദ്ധതി ഉപദേശക സമിതി, കരിക്കുലം ഡ്രാഫ്റ്റിംഗ് കമ്മിറ്റി, പാഠപുസ്തക കമ്മിറ്റികള്‍ എന്നിവയില്‍ ലിംഗ സമതുലനം ഉണ്ടായിരിക്കണമെന്നും പഠനം പറയുന്നു. കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് ആൻറ്​ എന്‍വയണ്‍മെന്റല്‍ സ്റ്റഡീസിലെ (CSES) ഈ ലേഖികയുടെ നേതൃത്വത്തില്‍ നടത്തിയ പഠനം ഒട്ടേറെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്​.

യൂണിഫോമിനുചുറ്റും കറങ്ങുന്ന ലിംഗ വിവേചന ചർച്ച

സ്‌കൂളുകളിലെ ലിംഗവിവേചനത്തെക്കുറിച്ചുള്ള ചര്‍ച്ച മിക്കപ്പോഴും സ്‌കൂള്‍ യൂണിഫോമിന് ചുറ്റുമാണ് തിരിയുന്നതെന്ന് പഠനം പറയുന്നു. എന്നാല്‍ കേരളത്തിലെ സ്‌കൂള്‍ സംവിധാനത്തില്‍ ലിംഗദേദത്തിന്റെ മറ്റ് നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിക്കുന്ന സ്‌കൂളുകളില്‍ പോലും അവര്‍ തമ്മിലുള്ള ആശയവിനിമയം പരിമിതമാണെന്ന് പഠനം പറയുന്നു. കര്‍ശന ലിംഗഭേദ മാനദണ്ഡങ്ങളാണ് വിദ്യാര്‍ത്ഥികളുടെ സൗഹൃദം നിര്‍ണയിക്കുന്നത്. സ്‌കൂളിലേക്കുപോകുമ്പോള്‍പോലും, ആണ്‍കുട്ടികളും പെണ്‍കുട്ടികളും വേര്‍തിരിഞ്ഞ സംഘങ്ങളായി നീങ്ങുന്നു. സ്‌കൂളിനുള്ളിലെ ഇടപെടലും ഇരിപ്പിട ക്രമീകരണവും ഇടവേളകളിലേയും ഉച്ചഭക്ഷണ വേളകളിലേയും ഇടപഴകലും ഇത്തരത്തിലാണ്. ലിംഗ- മിശ്രിത ഗ്രൂപ്പുകള്‍ അപൂര്‍വമാണ്. ഒരു ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ പരസ്പരം സൗഹാര്‍ദ്ദപരമായി പെരുമാറിയാല്‍ അത് തെറ്റായിക്കണ്ട് ലിംഗഭേദ മാനദണ്ഡങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതായി സര്‍വ്വേയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളെ അവരുടെ പരമാവധി കഴിവുകള്‍ പ്രയോജനപ്പെടുത്താനും വാര്‍പ്പുമാതൃകകള്‍ തകര്‍ക്കാനും സ്‌കൂളുകള്‍ എങ്ങനെ സജ്ജമാക്കാമെന്ന് പുനരാലോചിക്കണം. ലിംഗസമ്മിശ്ര ഗ്രൂപ്പുകളില്‍ വിദ്യാഭ്യാസവും പഠന പ്രവര്‍ത്തനങ്ങളും നടത്താനും വ്യത്യസ്ത ലിംഗഭേദത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കൂടുതല്‍ ആശയവിനിമയം പ്രോത്സാഹിപ്പിക്കാനും ശ്രമം ഉണ്ടാകണം. സാംസ്‌കാരിക പരിപാടികള്‍, കലോല്‍സവം, കായികമേള, സ്‌കൂള്‍ അസംബ്ലി, ക്ലബ്ബുകളുടെ പ്രവര്‍ത്തനം തുടങ്ങിയ പാഠ്യേതര പ്രവര്‍ത്തനങ്ങളും അങ്ങനെ വേണം.

അദ്ധ്യാപകരുടെ വാക്കുകളും പ്രവൃത്തികളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലിംഗപരമായ വാര്‍പ്പ് മാതൃകകള്‍ (stereo types) തകര്‍ക്കുവാനോ ഊട്ടിയുറപ്പിക്കുവാനോ ഇടവരുത്താം. പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും സ്‌കൂള്‍ പരിസരത്ത് ഇടപഴകാനനുവദിക്കാത്ത അധ്യാപകരുടെ പെരുമാറ്റം വിദ്യാര്‍ത്ഥികള്‍ വിവരിച്ചു. അവര്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ള ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍ വളരെ പരിമിതമാണ്. സര്‍ക്കാര്‍ സ്‌കൂള്‍ ആയാലും എയ്ഡഡ് സ്‌കൂള്‍ ആയാലും ഇതില്‍ വ്യത്യാസമില്ല. വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി വിദ്യാര്‍ത്ഥികളെ ടീമുകളായി തിരിക്കുമ്പോള്‍ പോലും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിക്കുന്നു.

അധ്യാപകർ അത്​ അംഗീകരിക്കുന്നില്ല!

ക്ലാസിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികളെ നിയോഗിക്കുന്നതിലും ലിംഗഭേദ വ്യത്യാസമുണ്ട്. ബോര്‍ഡില്‍ എഴുതുക, പൂര്‍ത്തിയാക്കിയ റെക്കോഡ് ബുക്കുകളും ഗൃഹപാഠവും ശേഖരിക്കുക എന്നിവയ്ക്കൊക്കെ പെണ്‍കുട്ടികളെ നിയോഗിക്കാറുണ്ട്. എന്നാല്‍ കമ്പ്യൂട്ടര്‍/സയന്‍സ് ലാബുകളില്‍ ലാപ്ടോപ്പ്/പ്രൊജക്ടര്‍ പോലെയുള്ളവ ഒരുക്കുക, ചാര്‍ട്ടുകളും ചോക്കും വാങ്ങുക, പരിപാടികള്‍ നടക്കുമ്പോള്‍ അധ്യാപകര്‍ക്ക് ശബ്ദ സംവിധാനം അടക്കമുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ അടിയന്തരാവശ്യങ്ങള്‍ വരുമ്പോള്‍ ആണ്‍കുട്ടികളെയാണ് നിയോഗിക്കുക.

പല ഹൈസ്‌കൂളുകളിലും ഹയര്‍സെക്കന്‍ഡറികളിലും പഠനേതര കാര്യങ്ങളില്‍ മിക്കപ്പോഴും നേതൃത്വം വഹിക്കുന്നതും ആധിപത്യം നേടുന്നതും ആണ്‍കുട്ടികളാണ്. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് പെണ്‍കുട്ടികളെ ഏല്‍പ്പിക്കുന്നത്. പുറത്തേക്ക് പോകേണ്ട ആവശ്യങ്ങള്‍ക്കും ആണ്‍കുട്ടികളെ നിയോഗിക്കുകയാണ് പതിവ്.

സ്‌കൂളുകളിലെ മറ്റ് ചുമതലകള്‍ക്ക് കുട്ടികളെ നിയോഗിക്കുന്നതിലും ലിംഗസമത്വത്തിന്റെ അഭാവം ദൃശ്യമാണ്. സ്‌കൂള്‍ അസംബ്ലിയില്‍, പ്രാര്‍ത്ഥനാ ഗാനങ്ങള്‍ ആലപിക്കുന്നത് പെണ്‍കുട്ടികളായിരിക്കും; പ്രതിജ്ഞ ചൊല്ലുന്നതും ‘ഇന്നത്തെ ചിന്ത’ അവതരിപ്പിക്കുന്നതും ആണ്‍കുട്ടികളും. അത്തരം ലിംഗഭേദപരമായ റോളുകള്‍ ന്യായീകരിക്കപ്പെടുന്നു എന്നതാണ് കൂടുതല്‍ പ്രശ്നം. പെണ്‍കുട്ടികള്‍ പ്രാര്‍ത്ഥനാഗാനങ്ങള്‍ ആലപിക്കുന്നതാണ് നല്ലത് എന്നായിരിക്കും ന്യായീകരണം.

മറ്റ് ചുമതലകളിലും സമാനമായ രീതി കാണാം. എല്ലാ വിദ്യാര്‍ത്ഥികളും ക്ലാസ് റൂം ശുചീകരണത്തില്‍ ഏര്‍പ്പെടുമെന്നാണ് കരുതപ്പെടുക. പക്ഷേ ഭൂരിപക്ഷം ഇടത്തും പെണ്‍കുട്ടികളായിരിക്കും ചെയ്യുക. വൃത്തിയാക്കിക്കഴിഞ്ഞ് ബെഞ്ചും ഡെസ്‌ക്കും പിടിച്ചിടുന്നതിലൊതുങ്ങും ആണ്‍കുട്ടികളുടെ പങ്ക്. ഇതൊക്കെ ഉള്ളപ്പോഴും സ്‌കൂളുകളില്‍ ലിംഗപരമായ വാര്‍പ്പുമാതൃകകളും പക്ഷപാതവും ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ധ്യാപകര്‍ മിക്കപ്പോഴും അംഗീകരിക്കുന്നില്ല എന്നത് കൗതുകകരമാണ്.

അധ്യാപകർക്കുവേണം പരിശീലനം

അധ്യാപകര്‍, അവര്‍ ജീവിക്കുന്ന സമൂഹത്തിന്റെ ലിംഗ മാനദണ്ഡങ്ങളുമായാകും വരുന്നത്. ലിംഗഭേദത്തെപ്പറ്റിയുള്ള അവരുടെ അനുമാനങ്ങള്‍ക്കും വാര്‍പ്പുമാതൃകകള്‍ക്കും അനുസരിച്ചായിരിക്കും അവരുടെ പഠിപ്പിക്കല്‍ രീതി. വിദ്യാര്‍ത്ഥികളുടെ വിശ്വാസങ്ങളെയും മനോഭാവങ്ങളെയും ഇത് സ്വാധീനിക്കുന്നു. ക്ലാസ് മുറികളിലും പുറത്തും അധ്യാപകരെ കൂടുതല്‍ ലിംഗസമത്വബോധമുള്ളവരാക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം. അവര്‍ക്ക് ഇക്കാര്യത്തില്‍ തൊഴില്‍പരമായ പരിശീലനവും പാഠ്യവിഭവങ്ങളും ലഭിക്കണം. പെണ്‍കുട്ടികളും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവരും മറ്റ് നിശ്ചിതമല്ലാത്ത ലിംഗഭേദവിഭാഗങ്ങളില്‍ പെട്ടവരും അടക്കം എല്ലാ വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളുന്ന ഒരു പഠനാന്തരീക്ഷം സൃഷ്ടിക്കാന്‍ അധ്യാപകരെ പ്രാപ്തരാക്കണം. ക്ലാസുമുറിയില്‍ പഠനപഠനേതര പ്രവര്‍ത്തനങ്ങളിലും ഇടപെടലുകളിലും ലിംഗപരമായ മുന്‍വിധികള്‍ മറികടക്കാന്‍ കഴിയുന്ന വിധത്തില്‍ നിലവിലുള്ള അധ്യാപകര്‍ക്ക് ലിംഗസമത്വ ബോധവല്‍ക്കരണം നല്‍കണം. കുട്ടികള്‍ക്കുനേരെ ലൈംഗിക അതിക്രമങ്ങള്‍ ഉണ്ടാകുന്ന സാഹചര്യം തിരിച്ചറിയാനും നേരിടാനും കഴിയും വിധം അവരെ ബോധവല്‍ക്കരിക്കണം. ലിംഗസമത്വവും വിദ്യാഭ്യാസവും എന്ന വിഷയത്തില്‍ ഒരു പാഠഭാഗം ടി ടി ഐ, ബി എഡ്, എം എഡ് തുടങ്ങിയ കോഴ്സുകളില്‍ ഉണ്ടാകണം. നിലവിലുള്ള അദ്ധ്യാപകര്‍ക്ക് ഈ വിഷയത്തില്‍ പരിശീലനം നിര്‍ബ്ബന്ധിതമാക്കണം.നോണ്‍ ടീച്ചിങ്ങ് സ്റ്റാഫിനും ആവശ്യമായ പരിശീലനം നല്‍കണം.

സ്വകാര്യതയില്ലാത്ത ടോയ്​ലെറ്റുകൾ

സ്‌കൂള്‍ അന്തരീക്ഷം ലിംഗഭേദമെന്യേ സൗഹാര്‍ദ്ദപരമാക്കാനും വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ അടിയന്തര ശ്രദ്ധ നല്‍കേണ്ടതുണ്ടെന്ന് പഠനം പറയുന്നു. മിക്ക സ്‌കൂളുകളിലും ആവശ്യത്തിന് ശൗചാലയങ്ങള്‍ ഇല്ലാത്തതും അവയുടെ അറ്റകുറ്റപ്പണികള്‍ മോശമാകുന്നതും പ്രധാന പ്രശ്നമാണ്. ടോയ്​ലറ്റുകൾ വൃത്തിഹീനമാകുന്നതും ഹാന്‍ഡ്​വാഷ്​ /സോപ്പ് എന്നിവ ഇല്ലാത്തതും, സാനിറ്ററി നാപ്കിന്‍ ലഭ്യമാക്കാനും അവ നശിപ്പിക്കാനുമുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതും പ്രശ്‌നമാണ്. ആര്‍ത്തവസമയത്ത് പെണ്‍കുട്ടികള്‍ സ്‌കൂളില്‍ വരാതിരിക്കാന്‍ ഇതിടയാക്കുന്നു. പല സ്‌കൂളിലും ആണ്‍കുട്ടികളുടെ ടോയ്ലറ്റുകളിലും സ്വകാര്യത ഉറപ്പാക്കുന്നില്ല. പരിസരത്തിന്റെ സുരക്ഷയും മെച്ചപ്പെടുത്തണം. അതിര്‍ത്തി ഭിത്തികളില്ലാത്ത നിരവധി സ്‌കൂളുകളുണ്ട്.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചു പഠിക്കുന്ന എല്ലാ സ്‌കൂളിലും ലിംഗസമത്വത്തില്‍ അധിഷ്ഠിതമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് ആവശ്യമായ വ്യവസ്ഥകള്‍ കേരള വിദ്യാഭ്യാസ ചട്ടത്തില്‍ (കെ ഇ ആര്‍) ഉള്‍പ്പെടുത്തണം. സ്‌കൂളുകളിലെ വാര്‍ഷിക പരിശോധനാ സമയത്ത് അത്തരം സൗകര്യങ്ങളുടെ ലഭ്യത വിലയിരുത്താനുള്ള വ്യവസ്ഥ കൂടി ഉണ്ടാകണം. അവയുടെ ശരിയായ പരിപാലനവും. ഉറപ്പുവരുത്തണം. യു.കെയും സ്വീഡനും പോലുള്ള രാജ്യങ്ങളില്‍ ഈ രീതിയുണ്ട്. കായിക വിദ്യാഭ്യാസത്തിനും കായിക പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സൗകര്യങ്ങളുടെ അഭാവമാണ് അടിയന്തരമായി ശ്രദ്ധിക്കേണ്ട മറ്റൊരു പ്രശ്‌നം. പെണ്‍കുട്ടികള്‍ കായിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത് കുറവാണെന്നതും കാണണം.

യൂണിഫോം ചോയ്​സ്​ കുട്ടികൾക്ക്​ വിടാം

യൂണിഫോം സംബന്ധിച്ച അസ്വസ്ഥതകളും കുട്ടികള്‍ പങ്കുവെച്ചു. കുര്‍ത്തയും ചുരിദാറും സ്‌കൂളിലെ കായിക പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തടസ്സമാകുന്നതായി പെണ്‍കുട്ടികള്‍ പരാതിപ്പെട്ടു. സംസ്ഥാനത്ത് ചില സ്‌കൂളുകള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരം യൂണിഫോറം (Gender Neutral Uniform) നടപ്പാക്കിയിട്ടുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ യൂണിഫോമിന്റെ നിറം മാത്രം നിശ്ചയിക്കുകയും ഏതുതരത്തിലുള്ള വസ്ത്രം വേണമെന്നത് കുട്ടികള്‍ക്ക് വിട്ടുകൊടുക്കുകയുമാകും നന്ന്. അഭിഭാഷകരുടെ യൂണിഫോം ഇക്കാര്യത്തില്‍ മാതൃകയാക്കാം. വനിതാ അഭിഭാഷകർക്ക്​ കോടതിയില്‍ സാരിയോ ചുരിദാറോ പാന്റും ഷര്‍ട്ടുമോ ധരിക്കാം. ഏതുവേണമെന്ന് വ്യക്തികള്‍ക്ക് തീരുമാനിക്കാം. കര്‍ശന മാതൃക നിര്‍ബ്ബന്ധമാക്കുന്നതിനു പകരം കുട്ടികള്‍ക്ക് വ്യത്യസ്ത സാധ്യതകള്‍ അനുവദിക്കണം. അപ്പോള്‍ സ്‌കൂളില്‍ സ്പോര്‍ട്സും ഗെയിമും സാംസ്‌ക്കാരിക പരിപാടികളും അടക്കമുള്ളവയിലൊക്കെ പങ്കെടുക്കാന്‍ കഴിയുന്ന വിധം സൗകര്യപ്രദമായ യൂണിഫോം തെരഞ്ഞെടുക്കാന്‍ അവര്‍ക്ക് കഴിയും.

ലൈംഗിക വിദ്യാഭ്യാസം അനിവാര്യം

ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കൗമാരക്കാരുടെ ആരോഗ്യത്തെക്കുറിച്ചും ലൈംഗികതയെ കുറിച്ചും അവബോധം സൃഷ്ടിക്കാനുള്ള വേദികളില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പ്രത്യുല്‍പാദനത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍ പോലും ക്ലാസില്‍ പഠിപ്പിക്കാന്‍ അധ്യാപകര്‍ വിമുഖത കാട്ടുന്നതായും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. ആരോഗ്യകരവും മാന്യവുമായ ബന്ധങ്ങളില്‍ ബോധപൂര്‍വ്വം ഏര്‍പ്പെടാനും ശാരീരികമായും വൈകാരികമായും ലൈംഗികമായും ആരോഗ്യം നിലനിര്‍ത്താനും കുട്ടികളെ പ്രാപ്തരാക്കാന്‍ പ്രായത്തിനനുസരിച്ചുള്ള ലൈംഗിക വിദ്യാഭ്യാസം അവര്‍ക്ക് നല്‍കേണ്ടത് അടിയന്തര ആവശ്യമാണ്. ഇന്റര്‍നാഷണല്‍ ടെക്നിക്കല്‍ ഗൈഡന്‍സ് ഓണ്‍ സെക്ഷ്വാലിറ്റി എജ്യുക്കേഷന്‍ പോലെ ഐക്യരാഷ്ട്രസഭാ ഏജന്‍സികള്‍ രൂപപ്പെടുത്തിയ ചട്ടക്കൂടുകളും ഇന്റര്‍നാഷണല്‍ പ്ലാന്‍ഡ് പാരൻറ്ഹുഡ്​ ഫെഡറേഷന്റെ മാര്‍ഗനിര്‍ദേശങ്ങളും ഇക്കാര്യത്തില്‍ ശക്തമായ അടിത്തറ നല്‍കും.

ആര്‍ത്തവം പോലെയും ലൈംഗിക ആഭിമുഖ്യം പോലെയുമുള്ള ശാരീരിക പ്രവര്‍ത്തനങ്ങളെപ്പറ്റിയും ലിംഗപരമായ അനുഭവങ്ങളെപ്പറ്റിയും ഏത് ലിംഗഭേദത്തില്‍പെട്ട കുട്ടികളായാലും ഇന്ന് ബോധമുള്ളവരാണെന്ന കാര്യം നമ്മുടെ വിദ്യാഭ്യാസസംവിധാനം മനസ്സിലാക്കണം. കുട്ടികളെ ഇതര ലിംഗത്തില്‍പെട്ടവരുടെ ശരീരങ്ങളോടും അനുഭവങ്ങളോടും സംവദിക്കാന്‍ കഴിയുന്നവരായി മാറ്റാന്‍ സഹായകമായ വിഷയങ്ങളില്‍ സ്‌കൂളുകളില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കണം. ഇക്കാര്യത്തില്‍ ബോധമുള്ള അധ്യാപകരുണ്ട്. എന്നാല്‍ മറ്റ് അധ്യാപകരുടെ സഹകരണമില്ലായ്മയും രക്ഷിതാക്കളുടെയും സ്‌കൂള്‍ അധികാരികളുടെയും താല്‍പര്യക്കുറവും മൂലം ഇത് നടക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു.

പ്രത്യുല്‍പ്പാദനത്തെ സംബന്ധിച്ച പാഠ്യഭാഗങ്ങളും പഠിപ്പിക്കലും തമ്മില്‍ വലിയ വിടവ് നിലനില്‍ക്കുന്നതായി പഠനം കണ്ടെത്തി. അധ്യാപകര്‍ പലപ്പോഴും ഈ പാഠഭാഗം വിട്ടുകളയുകയോ അവ്യക്തമായി വിശദീകരിക്കുകയോ ആണ് ചെയ്യുന്നതെന്ന് കുട്ടികള്‍ പറഞ്ഞു. കുട്ടികള്‍ക്ക് കാര്യം മനസ്സിലാക്കാന്‍ ഇത് തടസ്സമാകുന്നു. അത്തരം ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ തങ്ങള്‍ സജ്ജരല്ലെന്ന് അധ്യാപകരും സമ്മതിക്കുന്നു. ലൈംഗികതയുടെ കാര്യത്തില്‍ സാംസ്‌ക്കാരികമായി തന്നെ കേരളത്തില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിട്ടുള്ള നിശ്ശബ്ദതയും അധ്യാപകരുടെ ഈ വിമുഖതയ്ക്ക് കാരണമാകുന്നുണ്ടാകാം. കാരണം എന്തുതന്നെയായാലും ലൈംഗികതയെയും പ്രത്യുല്‍പ്പാദനത്തെപ്പറ്റിയുമുള്ള പഠനരീതി ശക്തിപ്പെടുത്തിയേ മതിയാകൂ. സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷണല്‍ റിസര്‍ച്ച് ആൻറ്​ ട്രയിനിങ് (SCERT) പ്രത്യുല്‍പ്പാദനം പഠിപ്പിക്കാനായി ഒരു പഠനസാമഗ്രി വികസിപ്പിക്കണം. അധ്യയനം ഫലപ്രദമാക്കാന്‍ ആവശ്യമെങ്കില്‍ ദൃശ്യശ്രാവ്യ സഹായികള്‍ ഉപയോഗപ്പെടുത്തണം. ഇതിനൊക്കെ പുറമെ അധ്യാപകപരിശീലന പരിപാടികളിലും അധ്യാപക ഗ്രൂപ്പുകളിലും ഈ വിഷയം ചര്‍ച്ച ചെയ്യണം.

ട്രാൻസ്​ സൗഹൃദ സ്​കൂളുകൾ

ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികളുടെയും നിശ്ചിതമല്ലാത്ത ലിംഗഭേദവിഭാഗത്തില്‍ പെട്ടവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് സ്‌കൂള്‍ മാനേജ്മെന്റും ഭരണസംവിധാനവും ഉറപ്പുവരുത്തണം. അവരെക്കൂടി ഉള്‍ക്കൊള്ളുന്ന ഒരു പഠനപരിസരം സ്‌കൂളുകള്‍ പ്രോത്സാഹിപ്പിക്കണം. ലിംഗപദവിയുടെ പേരിലോ അതുമായി ബന്ധപ്പെട്ട പെരുമാറ്റരീതിയുടെ പേരിലോ ഇരയാക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ മോശമാകാനോ പഠനം നിര്‍ത്താനോ സാധ്യതയുണ്ട്. ഇത് അവരുടെ മാനസികാരോഗ്യത്തയും ബാധിക്കാം. അതുകൊണ്ട് സ്‌കൂളുകള്‍ അവര്‍ക്ക് സൗഹാര്‍ദ്ദപരമാകുന്നു എന്ന് ഉറപ്പാക്കാനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തണം.

കൗമാരക്കാര്‍ക്കുള്ള കൗണ്‍സിലിംഗ് മെച്ചപ്പെടുത്തേണ്ടത് അടിയന്തിരാവശ്യമാണ്. നിലവില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ലഭ്യമായിട്ടുള്ള കൗൺസലിംഗ് സൗകര്യങ്ങളും കൗണ്‍സിലര്‍മാരുടെ വൈദഗ്ദ്ധ്യവും കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ടെന്നും പഠനം വിലയിരുത്തുന്നു.

ലിംഗഭേദ ന്യൂനപക്ഷങ്ങൾക്ക്​ ഇടമില്ലാത്ത പാഠപുസ്തകങ്ങൾ

അധികാരത്തിന്റെ ലിംഗപദവിപരമായ പരമ്പരാഗത ശ്രേണിബന്ധങ്ങളെ വെല്ലുവിളിക്കുന്നതില്‍ പാഠപുസ്തകങ്ങളിലെ പാഠങ്ങള്‍ക്കും ദൃശ്യങ്ങള്‍ക്കും പങ്കുണ്ട്. 8, 9, 10 ക്ലാസുകളിലെ സാമൂഹ്യ പാഠപുസ്തകത്തിന്റെ ജെന്‍ഡര്‍ ഓഡിറ്റും പഠനത്തിന്റെ ഭാഗമായി നടത്തിയിരുന്നു. സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തില്‍ സ്ത്രീപ്രാതിനിധ്യം വളരെ കുറവാണെന്ന് വിശകലനം സൂചിപ്പിക്കുന്നു. ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍, ക്വീര്‍ തുടങ്ങിയ (LGBTQI) ലിംഗഭേദ ന്യൂനപക്ഷ വിഭാഗങ്ങളെ ലൈംഗികവിഭാഗങ്ങളെ ഏതാണ്ട് പൂര്‍ണമായും അവഗണിച്ചിരിക്കുന്നു. ലിംഗഭേദത്തിന്റെ പ്രാതിനിധ്യവും ലിംഗഭേദം ഉള്‍ക്കൊള്ളുന്ന വാക്കുകളുടെയും ഭാഷയുടെയും ഉപയോഗവും സന്തുലിതമാക്കാന്‍ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കണമെന്നും പഠനം നിര്‍ദേശിക്കുന്നു.

8, 9, 10 ക്ലാസുകളിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളിലെ സ്ത്രീ- പുരുഷ പ്രതിനിധാനങ്ങള്‍ പഠനം വിലയിരുത്തിയപ്പോള്‍ നാമങ്ങളായും സര്‍വ്വനാമങ്ങളായും കഥാപാത്രങ്ങളായും ചിത്രങ്ങളായും സ്ത്രീകളെക്കാള്‍ വളരെ കൂടുതലാണ് പുരുഷന്‍മാര്‍ എന്നാണ് കണ്ടെത്തിയത്. ചിത്രങ്ങള്‍ പരിശോധിച്ചാല്‍ പുരുഷ- സ്ത്രീ അനുപാതം എട്ടാം ക്ലാസില്‍ 84-53, ഒമ്പതില്‍ 144- 53, പത്തില്‍ 171-59 എന്നിങ്ങനെയാണ്. പാഠഭാഗങ്ങളിലെ പരാമര്‍ശങ്ങള്‍ പരിശോധിച്ചാല്‍ 175-16, 266-56, 386-66 എന്നിങ്ങനെയാണ് പുരുഷ – സ്ത്രീ അനുപാതം.

പ്രമുഖരും അറിയപ്പെടാത്തവരുമായ വ്യക്തികളെകുറിച്ചുള്ള കണക്ക് പരിശോധിച്ചാലും ഈ വിടവ് ദൃശ്യമാണെന്ന് പഠനം പറയുന്നു. പ്രമുഖരെ പറ്റിയുള്ള പരാമര്‍ശങ്ങളില്‍ എട്ടാം ക്ലാസില്‍ 14-8, ഒമ്പതില്‍ 167 -14, പത്തില്‍ 322-22 എന്നിങ്ങനെയാണ് പുരുഷ – സ്ത്രീ അനുപാതം. ‘നമ്മുടെ സര്‍ക്കാര്‍’ എന്ന അധ്യായത്തില്‍ ഒട്ടേറെ പുരുഷ രാഷ്ട്രീയ നേതാക്കളെ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ആദ്യ വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയുടെയോ വനിതാ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീലിന്റെയോ പോലും പേരില്ല. സാമ്പത്തിക ശാസ്ത്ര മേഖലയിലെ സംഭാവനകള്‍ പരാമര്‍ശിക്കുമ്പോഴും സ്ത്രീപേരുകള്‍ അവഗണിക്കപ്പെടുന്നു. ഇത്തരത്തിലുള്ള ചിത്രീകരണം കുട്ടികളില്‍ ലിംഗപരമായ മുന്‍വിധികള്‍ ഊട്ടിയുറപ്പിക്കാന്‍ ഇടയാക്കുമെന്ന് പഠനം പറയുന്നു. ചരിത്രത്തിലോ രാഷ്ട്ര നിര്‍മിതിയിലോ പുരുഷന്മാര്‍ക്ക് മാത്രമാണ് പങ്ക് എന്ന ധാരണ കുട്ടികളിലും ബലപ്പെടും.

ഓരോ പ്രയോഗത്തിലും ജന്‍ഡര്‍ ജാഗ്രത വേണം. ഇംഗ്ലീഷ് പുസ്തകത്തില്‍ പൊതുവെ മനുഷ്യരെപ്പറ്റി പരാമര്‍ശിക്കുമ്പോഴെല്ലാം Man എന്ന പ്രയോഗം കടന്നുവരുന്നു. അതുപോലെ ചെയര്‍മാന്‍ പോലെയുള്ള പ്രയോഗവും ധാരാളം. he, his എന്നല്ലാതെ she, her ഒരിടത്തും കാണുന്നില്ല. അതുപോലെ തൊഴിലുകളുടെ ചിത്രീകരണവും സ്ത്രീകള്‍ക്ക് കടുത്ത ജോലിയൊന്നും പറ്റില്ല എന്ന പൊതുവായ മുന്‍വിധി ബലപ്പെടുത്തുന്ന വിധത്തിലാണ്. ഒരുകൂട്ടം വനിതാ ഡോക്ടര്‍മാരെ ചിത്രീകരിക്കുമ്പോള്‍ പോലും അവര്‍ ഒരു പുരുഷ ഡോക്ടര്‍ ചികിത്സിക്കുന്നത് നോക്കിനില്‍ക്കുന്നതായാണ് ചിത്രീകരണം.
പൊതുസ്ഥിതി ഇതാണെങ്കിലും പത്താം ക്ലാസിലെ പുസ്തകത്തില്‍ ചില പരിശ്രമങ്ങള്‍ കാണാനുണ്ട്. പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്ന ഗാന്ധിജിയുടെ ഉദ്ധരണിയില്‍ ‘അവന്‍’ വരുന്നിടത്തെല്ലാം ‘അവള്‍’ കൂടി ചേര്‍ത്തു കാണുന്നു. അതുപോലെ ഒരധ്യായത്തില്‍ സ്വാതന്ത്ര്യസമരസേനാനിയായ മാഡം ബിക്കാജി കാമയെപ്പറ്റി പ്രത്യേക പാഠം അധികവായനയ്ക്കായി ചേര്‍ത്തിട്ടുണ്ട്. ദേശീയ പ്രസ്ഥാനത്തിലെ സ്ത്രീകള്‍ എന്നൊരധ്യായവും ഉണ്ട് – പഠനത്തില്‍ പറയുന്നു.
സംസ്ഥാന സര്‍ക്കാര്‍ ഈ രംഗത്ത് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടി. അംഗന്‍വാടികളിലെ പാഠപുസ്തകങ്ങളില്‍ വനിതാ ശിശുക്ഷേമ വകുപ്പ് നടത്തിയ ജന്‍ഡര്‍ ഓഡിറ്റ് ഏറെ ഫലപ്രദമായിരുന്നു.

ലിംഗ പക്ഷപാതം ഒഴിവാക്കാനും ലിംഗസമത്വബോധം ഉറപ്പാക്കാനും സ്‌കൂള്‍ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് അവലോകനം ചെയ്യണം. ലിംഗപദവി വെളിവാക്കാത്ത (Gender Neutral) പദങ്ങളും സര്‍വ്വനാമങ്ങളും ഉപയോഗിക്കുന്നത് ചെറുപ്പത്തില്‍ തന്നെ വിദ്യാര്‍ത്ഥികളില്‍ ലിംഗപരമായ മുന്‍വിധികള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.
ലൈബ്രറിയിലേക്ക് പുസ്തകം തെരഞ്ഞെടുക്കുമ്പോള്‍ ജന്‍ഡര്‍ ഒരു ഘടകമായിരിക്കണം. അറിയപ്പെടുന്ന സ്ത്രീ പുരുഷ എഴുത്തുകാരുടെ കൃതികളും സ്ത്രീ സമൂഹത്തിന് പ്രചോദനം നല്‍കുന്ന സ്ത്രീ സാമൂഹ്യ പ്രവര്‍ത്തകരുടെയും ശാസ്ത്രജ്ഞരുടെയും ജീവിതങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളും ലിംഗസംബന്ധമായ വാര്‍പ്പുമാതൃകകളെ ധിക്കരിക്കുന്ന കൃതികളും ബോധപൂര്‍വം ഉള്‍പ്പെടുത്തണം.

പെണ്‍കുട്ടികളും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവരും മറ്റ് നിശ്ചിതമല്ലാത്ത ലിംഗവിഭാഗങ്ങളില്‍ പെട്ടവരും അടക്കം എല്ലാവിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളുന്ന വിധത്തിലാണ് പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും അധ്യാപന സാമഗ്രികളും എന്ന് ഉറപ്പുവരുത്തണം.

സമത്വകാഴ്ചപ്പാടുള്ള അധ്യാപകരെ ഉള്‍പ്പെടുത്തി ലിംഗസമത്വബോധം ഉള്‍ക്കൊള്ളുന്ന പാഠ്യപദ്ധതിയ്ക്കും ക്ലാസ്മുറിയില്‍ അതിന്റെ പഠനക്രമീകരണത്തിനുമായി എസ്സിഇആര്‍ടി ഒരു പൈലറ്റ് പ്രോജക്ട് ആരംഭിക്കണമെന്നും പഠനം നിര്‍ദേശിക്കുന്നു. സമത്വബോധമുള്ള അധ്യാപകരെ പദ്ധതിനടത്തിപ്പില്‍ സഹകരിപ്പിക്കാം.