CSES in Media

ഗള്‍ഫിലേക്കുള്ള സ്ത്രീ ഗാര്‍ഹികത്തൊഴിലാളികളുടെ കുടിയേറ്റം: പഠനത്തിലെ കണ്ടെത്തലുകൾ

This report was published in Trucopy Webzine (Packet 83) on 24/06/2022

കേരളത്തില്‍ നിന്ന്​ ഗള്‍ഫിലേക്കുള്ള സ്ത്രീ ഗാര്‍ഹികത്തൊഴിലാളികളുടെ കുടിയേറ്റം: വെല്ലുവിളികളും, നയങ്ങളും എന്ന പഠനത്തിലെ കണ്ടെത്തലുകളും നിർദേശങ്ങളും. ഗള്‍ഫില്‍ ജോലി ചെയ്യുന്ന/ചെയ്തിട്ടുള്ള മലയാളികളായ സ്ത്രീ ഗാര്‍ഹികത്തൊഴിലാളികളുമായി നടത്തിയ അഭിമുഖങ്ങളുടെയും ഡാറ്റകളുടെയും അടിസ്​ഥാനത്തിലായിരുന്നു ഈ പഠനം.

വീട്ടുജോലിയുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിലേക്ക് കുടിയേറാന്‍ ലക്ഷ്യമിടുന്ന സ്ത്രീകളെ അവരുടെ ജോലി ഫലപ്രദമായും തൊഴില്‍ദായകര്‍ക്ക് തൃപ്തികരമായ രീതിയിലും ചെയ്യുന്നതിന്​ തയ്യാറാക്കുന്നതിനുള്ള പ്രീ-ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍ ആവശ്യമാണെന്ന് കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ-എക്കണോമിക്ക് ആന്‍ഡ്‌ എന്‍വയണ്‍മെന്റല്‍ സ്റ്റഡീസ് നടത്തിയ പുതിയ പഠനം നിര്‍ദേശിക്കുന്നു. ഗാര്‍ഹിക തൊഴിലാളികളെപ്പോലെയുള്ള അവിദഗ്ദ്ധ തൊഴിലാളികളെ വിദേശ രാജ്യങ്ങളിലെ ജോലികള്‍ക്ക് സജ്ജമാക്കുന്നതിന് പ്രത്യേകം ഓറിയന്റേഷനുകള്‍ നടത്തുന്നത് അവര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ ലഭിക്കുന്നതിനും കൂടിയ വരുമാനം ലഭിക്കുന്നതിനും സഹായകരമാകും എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്ക് അവിദഗ്ധ സ്ത്രീതൊഴിലാളികളെ അയക്കുന്ന ഫിലിപ്പീന്‍സും ശ്രീലങ്കയും പോലെയുള്ള പ്രധാന രാജ്യങ്ങള്‍ നല്‍കുന്ന പരിശീലനങ്ങള്‍ അവിടെ നിന്നുള്ള തൊഴിലാളികളെ കൂടുതല്‍ സ്വീകാര്യരാക്കുന്നു എന്നത് നമുക്ക് വഴികാട്ടിയാകണം. 

എല്ലാ വശങ്ങളും മനസിലാക്കി ഒരു കൃത്യമായ തീരുമാനമെടുക്കാന്‍ കുടിയേറ്റത്തിനാഗ്രഹിക്കുന്നവരെ സഹായിക്കുന്നതിനുപകരം,  കുടിയേറ്റത്തിന്റെ അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പിന്റെ സ്വരവുമായാണ് കുടിയേറ്റ ബോധവത്കരണ പരസ്യങ്ങള്‍ പലപ്പോഴും പ്രത്യക്ഷപ്പെടുന്നത്

കേരളത്തില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് വിദേശരാജ്യങ്ങളില്‍ അവരുടെ ജോലി ഫലപ്രദമായി ചെയ്യുന്നതിന് ആവശ്യമായ നൈപുണ്യം വികസിപ്പിക്കുന്നതില്‍ നോര്‍ക്കയ്ക്ക് ഒരു പ്രധാന പങ്കുവഹിക്കാനാകും. ഒറ്റപ്പെട്ട പ്രീ ഡിപ്പാര്‍ച്ചര്‍ പ്രോഗ്രാമുകള്‍ക്കുപകരം, ഗാര്‍ഹികത്തൊഴിലാളികളെ പോലെയുള്ള അവിദഗ്ദ്ധ തൊഴിലാളികളുടെ കാര്യത്തിലെങ്കിലും സമഗ്രമായ ഒരു സമീപനം സ്വീകരിക്കണം. ‘കേരളത്തില്‍ നിന്ന്​ ഗള്‍ഫിലേക്കുള്ള സ്ത്രീ ഗാര്‍ഹികത്തൊഴിലാളികളുടെ കുടിയേറ്റം: വെല്ലുവിളികളും, നയങ്ങളും’ (Migration of  Women Domestic Workers from Kerala to the Gulf: Challenges and Policy Options) എന്ന പഠനത്തിന് നേതൃത്വം നല്‍കിയത്, കൊച്ചി സെൻറർ ഫോർ സോഷ്യോ- ഇക്കണോമിക്​ ആന്‍ഡ്‌ എൻവയോൺമെൻറൽ സ്​റ്റഡീസിൽ ഫെല്ലോ കൂടിയായ ലേഖികയാണ്​.

സെക്കന്ററി ഡാറ്റ, നിലവിലുള്ള മറ്റു പഠനങ്ങള്‍, ഗള്‍ഫില്‍ ജോലിചെയ്യുന്ന/ചെയ്തിട്ടുള്ള മലയാളികളായ സ്ത്രീ ഗാര്‍ഹികത്തൊഴിലാളികളുമായി നടത്തിയിട്ടുള്ള അഭിമുഖങ്ങള്‍ എന്നിവയെ ആധാരമാക്കിയാണ് പഠനം നടത്തിയത്. പഠനത്തില്‍ നിന്നുയര്‍ന്നു വന്ന പ്രധാന പോയിന്റുകള്‍:

1. കുടിയേറ്റ നിയമത്തിലെ വ്യവസ്​ഥകൾ

കര്‍ക്കശമായ നിയമഘടനയാണ് സ്ത്രീ ഗാര്‍ഹികത്തൊഴിലാളികളുടെ കുടിയേറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. 1983-ലെ കുടിയേറ്റ നിയമമാണ് (Emigration Act 1983) കുടിയേറ്റവുമായി ബന്ധപ്പെട്ട്​ ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമസംവിധാനം. നിലവില്‍ വന്നതിനുശേഷം ഈ നിയമത്തില്‍ പലതവണ ഭേദഗതി വരുത്തിയിട്ടുണ്ട്. ഏറ്റവും അവസാനം വന്ന ഭേദഗതി 2009-ലാണ്. സ്ത്രീകളുടെ കുടിയേറ്റവുമായി ബന്ധപ്പെട്ട് പുരുഷാധിപത്യ കേന്ദ്രീകൃതമായ ഒരു സംരക്ഷണ മനോഭാവ കാഴ്ചപ്പാടാണ് ഈ നിയമം മുന്നോട്ടുവെക്കുന്നത് എന്നത് കാലങ്ങളായുള്ള വിമര്‍ശനമാണ്.

ഉദാഹരണത്തിന്, ഗള്‍ഫ് രാജ്യങ്ങളിലേക്ക് ജോലിക്ക്​ പോകുന്നതിനുമുമ്പ് സ്ത്രീകളും ഗാര്‍ഹികത്തൊഴിലാളികളും എമിഗ്രേഷന്‍ ക്ലിയറന്‍സ് എടുക്കണമെന്ന് ഈ നിയമം അനുശാസിക്കുന്നുണ്ട്. സ്വകാര്യ ഏജന്‍സികള്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നത് തടയാനാണ് ഇങ്ങനെയൊരു നിബന്ധന നിയമത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമെ, ചില രാജ്യങ്ങളിലേക്ക് ഗാര്‍ഹികത്തൊഴിലിനായുള്ള കുടിയേറ്റം പൂര്‍ണമായും നിരോധിക്കുകയോ, അധിക നിബന്ധനകള്‍ വെച്ച്​ നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, സ്ത്രീ ഗാര്‍ഹികത്തൊഴിലാളികളുടെ സ്‌പോര്‍ണ്‍സേഴ്‌സ് 2500 യു.എസ്.   ഡോളർ സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കണമെന്ന നിബന്ധന 2011-ല്‍ ഇന്ത്യ ഗവണ്‍മെൻറ്​ നടപ്പിലാക്കിയിട്ടുണ്ട്. എന്തെങ്കിലും കാരണത്താൽ ഈ സ്ത്രീകളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരണമെങ്കില്‍ ഉപയോഗിക്കാനുള്ള തുകയാണിത്.

വിദേശത്തുള്ള തൊഴിലുടമ നേരിട്ട് എമിഗ്രേറ്റ് വെബ്സൈറ്റില്‍ അപേക്ഷിക്കുകയോ, നിഷ്‌കര്‍ഷിച്ചിട്ടുള്ള ആറ് പൊതുമേഖലാ ഏജന്‍സികള്‍ മുഖേനയോ മാത്രമേ സ്ത്രീ ഗാര്‍ഹികത്തൊഴിലാളികളെ ജോലിക്കായി വിദേശത്തേക്ക് കൊണ്ടുപോകാന്‍ പാടുള്ളൂവെന്ന നിബന്ധനയും ഇന്ത്യ ഗവണ്‍മെൻറ്​ 2016-ല്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഇത്തരം നിയന്ത്രണങ്ങള്‍, സ്വന്തമായി തീരുമാനങ്ങളെടുക്കാനും, മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ നേടിയെടുക്കാനുമുള്ള സ്ത്രീകളുടെ അവകാശങ്ങളെ ഇല്ലാതാക്കുന്നുവെന്ന് നിലവിലുള്ള പഠനങ്ങളും, ഈ പഠനത്തിന്റെ ഭാഗമായി നടത്തിയ അഭിമുഖങ്ങളും സൂചിപ്പിക്കുന്നു. കുടിയേറ്റത്തിനായുള്ള പ്രായനിബന്ധനയുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ ഇവയില്‍ ഉള്‍പ്പെടും. ചൂഷണത്തില്‍ നിന്ന് സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനുപകരം ഇത്തരം കര്‍ശനമായ നിബന്ധനകള്‍ നിഷ്‌കര്‍ഷിക്കുന്നത് വിദേശങ്ങളില്‍ ജോലിക്കായി പോകാന്‍ അനൗദ്യോഗികവും നിയമവിരുദ്ധവുമായ മാര്‍ഗങ്ങളെ ആശ്രയിക്കാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്നു. ഇത്തരം നിയന്ത്രണങ്ങള്‍ വെക്കുന്നതിനുപകരം, പ്രവാസികളായ സ്ത്രീകള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍സാഹചര്യങ്ങളും, ജീവിതസൗകര്യങ്ങളും, സാമൂഹ്യസുരക്ഷയും ഉറപ്പാക്കുന്നതിനാണ് ശ്രമിക്കേണ്ടത്.

എല്ലാ ഗള്‍ഫ്​ രാജ്യങ്ങളിലും ഗാര്‍ഹിക തൊഴിലിലേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട പരിശോധനാസംവിധാനവും, തര്‍ക്കപരിഹാരസംവിധാനവും അത്ര ശക്തമല്ല. ഇത് പലപ്പോഴും വീട്ടുജോലിക്കായി കുടിയേറുന്നവരുടെ അടിസ്ഥാനാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതിന് കാരണമാകുന്നുണ്ട്

അഭിപ്രായങ്ങള്‍ക്കായി ജനങ്ങള്‍ക്കുമുന്നില്‍ സമര്‍പ്പിച്ചിരിക്കുന്ന 2021-ലെ എമിഗ്രേഷന്‍ ബില്‍ (ഈ ബില്‍ നിയമമായാല്‍ 1983-ലെ എമിഗ്രേഷന്‍ നിയമം അസാധുവാകും), ഭരണകൂടം സ്ത്രീ കുടിയേറ്റത്തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുമേല്‍ നടത്തുന്ന ഇത്തരം കടന്നുകയറ്റങ്ങളെ കുറേയെങ്കിലും പരിഹരിക്കുമെന്ന് പ്രതീക്ഷിക്കാം.

2. ഗള്‍ഫ് രാജ്യങ്ങളിലെ നിയമാവകാശങ്ങള്‍

ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍ (GCC) രാജ്യങ്ങള്‍ വീട്ടുജോലിക്കായി വരുന്ന സ്ത്രീകള്‍ക്ക് നല്‍കുന്ന കുറഞ്ഞ പദവി സ്ത്രീ ഗാര്‍ഹികതൊഴിലാളികളുടെ അവകാശങ്ങളെ പരിമിതപ്പെടുത്തുന്ന ഒരു ഘടകമാണ്. കുടിയേറ്റക്കാരായ ഗാര്‍ഹികത്തൊഴിലാളികള്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലെയും തൊഴിലാളിനിയമത്തിനുപുറത്താണ്. തൊഴിലുടമയുടെയും കുടുംബത്തിന്റെയും സ്വകാര്യതയുമായി ബന്ധമുള്ള ഗാര്‍ഹികത്തൊഴിലിനെ മറ്റു ജോലികളെ പോലെ നിയന്ത്രിക്കാന്‍ പറ്റില്ല എന്നതാണ് പലപ്പോഴും ഈ ഒഴിവാക്കലിനു കാരണമായി പറയാറ്​. ഇതിനുപുറമെ, എല്ലാ ഗള്‍ഫ്​ രാജ്യങ്ങളിലും ഗാര്‍ഹിക തൊഴിലിലേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട പരിശോധനാസംവിധാനവും, തര്‍ക്കപരിഹാരസംവിധാനവും അത്ര ശക്തമല്ല. ഇത് പലപ്പോഴും വീട്ടുജോലിക്കായി കുടിയേറുന്നവരുടെ അടിസ്ഥാനാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ, തൊഴിലുടമയുടെ വീട്ടില്‍ ജോലിചെയ്യുകയും താമസിക്കുകയും ചെയ്യുന്ന കുടിയേറ്റ ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങള്‍ ഉറപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. ഗാര്‍ഹികജോലിയെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ മിക്ക ജി.സി.സി. രാജ്യങ്ങളിലും അടുത്തിടെ നടന്നിട്ടുണ്ടെന്നുള്ളത് ആശാവഹമാണ്; ആ നിയമങ്ങളുടെ വ്യാപ്തിയും, ഫലപ്രാപ്തിയും വ്യത്യസ്തങ്ങളാണെങ്കില്‍ പോലും. ഉദാഹരണത്തിന്, ഗാര്‍ഹിക തൊഴിലാളികള്‍ക്കായുള്ള അംഗീകൃത കരാറിനെ ആഴ്ചയില്‍ ഒരു ദിവസം അവധി കൂടി ഉള്‍പ്പെടുത്തി 2014-ല്‍ യു.എ.ഇ. പരിഷ്‌കരിച്ചു. 2015-ല്‍, കുവൈറ്റ് പാര്‍ലമെൻറ്​ ഗാര്‍ഹികത്തൊഴിലാളികളെ സംബന്ധിച്ച ‘നം. 68 നിയമം’ അംഗീകരിച്ചു. ഈ നിയമം ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് ദിവസേന 12 മണിക്കൂര്‍ തൊഴില്‍ പരിധി വ്യവസ്ഥ ചെയ്യുന്നു. ഉത്ഭവരാജ്യങ്ങളും (origin countries) ലക്ഷ്യസ്ഥാനരാജ്യങ്ങളും (destination countries) തമ്മില്‍ ഉഭയകക്ഷി കരാറുകളോ ധാരണാപത്രങ്ങളോ (MoU) നിലവിലുമുണ്ട്.

ഉദാഹരണത്തിന്, ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം എല്ലാ ഇ.സി.ആർ. രാജ്യങ്ങളിലും സ്വീകരിക്കേണ്ട ഒരു മാതൃകാ കരാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഏതെങ്കിലും രാജ്യങ്ങള്‍ ആ മാതൃക സ്വീകരിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല. കുടിയേറ്റ ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട തൊഴില്‍സാഹചര്യങ്ങള്‍ നല്‍കുന്നതിനായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ള നിരീക്ഷണ-നിര്‍വഹണ സംവിധാനങ്ങള്‍ എങ്ങനെ നടപ്പിലാക്കുകയും ഉറപ്പുവരുത്തുകയും ചെയ്യും എന്നതിനെക്കുറിച്ചുള്ള വ്യക്തതയില്ലായ്മയാണ് ധാരണാപത്രത്തിലെ ഒരു പ്രധാന പ്രശ്‌നം.

3. കുടിയേറ്റ സൗഹൃദ സേവനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്

വിദേശരാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തുന്നവര്‍ക്ക്​ കുടിയേറ്റത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നിരവധി സേവനങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഈ സേവനങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ച് സംശയങ്ങളുയരുന്നുണ്ട്. അരികുവത്കരിക്കപ്പെട്ട ഒരു വലിയ വിഭാഗത്തിന് ഇവയൊന്നും ഇപ്പോഴും പ്രാപ്യമല്ല. ഇതിനുപുറമെ, എല്ലാ വശങ്ങളും മനസിലാക്കി ഒരു കൃത്യമായ തീരുമാനമെടുക്കാന്‍ കുടിയേറ്റത്തിനാഗ്രഹിക്കുന്നവരെ സഹായിക്കുന്നതിനുപകരം,  കുടിയേറ്റത്തിന്റെ അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പിന്റെ സ്വരവുമായാണ് കുടിയേറ്റ ബോധവത്കരണ പരസ്യങ്ങള്‍ പലപ്പോഴും പ്രത്യക്ഷപ്പെടുന്നത്. ഞങ്ങള്‍ ഈ പഠനത്തിന്റെ ഭാഗമായി സംസാരിച്ച ചില സ്ത്രീകളും പറഞ്ഞത് അവര്‍ വീട്ടുജോലിക്കായി ആദ്യമായി വിദേശത്തേക്ക് പോയപ്പോള്‍ തങ്ങള്‍ എത്തിച്ചേരാന്‍ പോകുന്ന രാജ്യമേതായിരുന്നു എന്നുപോലും അവര്‍ക്കറിയില്ലായിരുന്നു എന്നാണ്. തൊഴിലാളികളെ സംരക്ഷിക്കുന്നതിന്​ ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള വ്യവസ്ഥകള്‍ പലപ്പോരും പാലിക്കപ്പെടുന്നിലെന്നും ഇവര്‍ സൂചിപ്പിച്ചു. ഉദാഹരണത്തിന്, ഇ.സി.ആർ. രാജ്യങ്ങളിലേക്ക് വിവിധ തൊഴിലുകളുമായി ബന്ധപ്പെട്ട് കുടിയേറുന്ന തൊഴിലാളികള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ മിനിമം റഫറല്‍ വേജസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൊഴിലുടമകളോ ഏജന്റുമാരോ ഏകപക്ഷീയമായി വേതനം നിശ്ചയിക്കുന്നത് ഒഴിവാക്കി വിദേശത്തുള്ള ഇന്ത്യന്‍ തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് റഫറല്‍ വേതനം അവതരിപ്പിച്ചതിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവച്ചത്. എന്നാല്‍, എമിഗ്രേഷന്‍ ക്ലിയറന്‍സ് സമയത്ത് ഉപയോഗിക്കാനായി റഫല്‍ വേജ് ഉള്‍പ്പെടുത്തി ഒരു താത്കാലിക കരാര്‍ നല്‍കുക എന്നതുമാത്രമണ് പലപ്പോഴും നടക്കുന്നത്. തൊഴിലിടത്തില്‍ എത്തിക്കഴിയുമ്പോള്‍ ഈ കരാര്‍ മാറ്റി കുറഞ്ഞ വേതനം രേഖപ്പെടുത്തിയ പുതിയൊരു കരാര്‍ നല്‍കുകയും ചെയ്യും.

പ്രവാസികളെക്കുറിച്ചുള്ള കൃത്യമായ ഡാറ്റയുടെ അഭാവം, ഫണ്ടിന്റെ അഭാവം, വ്യക്തമായ കാഴ്ചപ്പാടിന്റെ അഭാവം എന്നീ കാരണങ്ങളാല്‍ മടങ്ങിവരുന്ന പ്രവാസികള്‍ക്കായുള്ള പുനരധിവാസ സേവനങ്ങള്‍ ഇന്ത്യയില്‍ ദുര്‍ബലമാണ്

കുടിയേറ്റത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്വകാര്യ റിക്രൂട്ട്‌മെൻറ്​ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഈ പഠനവുമായി ബന്ധപ്പെട്ട് സംസാരിച്ച പല സ്ത്രീകളും ഈ മേഖലയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന പല ചൂഷണങ്ങളും ചൂണ്ടിക്കാണിച്ചു; തൊഴില്‍ നിബന്ധനകള്‍ പാലിക്കാത്തത്, തൊഴിലിടത്തിലെ അരക്ഷിതാവസ്ഥ, ജോലിയുടെ സ്വഭാവവും വേതനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ ഇവയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പോലും, വീട്ടുജോലിക്കാരായ സ്ത്രീകള്‍ക്ക് ലഭിക്കുന്ന നിയമപരമായ സംരക്ഷണം പരിമിതമാണ്.

മടങ്ങിവരുന്ന പ്രവാസികളെ പിന്തുണയ്ക്കുന്നതിനോ അവരുടെ പുനരധിവാസത്തിനു സഹായിക്കുന്നതിനോ ഉള്ള സേവനങ്ങള്‍ ഇന്ത്യയില്‍ പരിമിതമാണ്. നിലവിലുള്ള മിക്ക പദ്ധതികളും വലിയ നിക്ഷേപം നടത്താന്‍ കഴിയുന്ന പ്രവാസികള്‍ക്ക് മാത്രം അനുയോജ്യമാണ്. മൂലധനമോ, വിപണിക്കാവശ്യമായ മറ്റു വൈദഗ്ദ്ധ്യങ്ങളോ ഇല്ലാത്ത ഗാര്‍ഹികത്തൊഴിലാളികളായ സ്ത്രീകളെപ്പോലെയുള്ള പ്രവാസികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. പ്രവാസികളെക്കുറിച്ചുള്ള കൃത്യമായ ഡാറ്റയുടെ അഭാവം, ഫണ്ടിന്റെ അഭാവം, വ്യക്തമായ കാഴ്ചപ്പാടിന്റെ അഭാവം എന്നീ കാരണങ്ങളാല്‍ മടങ്ങിവരുന്ന പ്രവാസികള്‍ക്കായുള്ള പുനരധിവാസ സേവനങ്ങള്‍ ഇന്ത്യയില്‍ ദുര്‍ബലമാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴിലാളികളെ അയക്കുന്ന ഫിലിപ്പീന്‍സും, ശ്രീലങ്കയും പോലെയുള്ള പ്രധാന രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന പകര്‍ത്താവുന്ന മാതൃകകളിലേക്ക് ഇന്ത്യാ ഗവണ്‍മെന്റിന്റെ ശ്രദ്ധ പതിയണം. ഈ രാജ്യങ്ങള്‍, യാത്രയ്ക്ക് മുമ്പുതന്നെ മടങ്ങിവരുന്ന ഘട്ടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കുടിയേറ്റക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നല്‍കുന്നുണ്ട്. വീട്ടുജോലിക്കാരായ സ്ത്രീകളെ സംബന്ധിച്ചിടത്തോളം തിരിച്ചുവരവിനുള്ള അത്തരം തയ്യാറെടുപ്പുകള്‍ വളരെ പ്രധാനമാണ്.

അവിദഗ്ദ്ധ സ്ത്രീ കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള ചില നിര്‍ദേശങ്ങള്‍:

1: കുടിയേറ്റം ലക്ഷ്യം വെക്കുന്നവരെ തയ്യാറാക്കുന്നതിനുള്ള പ്രീ-ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍ ഇന്ത്യയില്‍ വളരെ മോശമാണ്. ഗാര്‍ഹികത്തൊഴിലാളികളെപ്പോലെയുള്ള അവിദഗ്ദ്ധ തൊഴിലാളികളെ, വിദേശരാജ്യങ്ങളിലെ ജോലികള്‍ക്ക് സജ്ജമാക്കുന്നതിന് അത്തരം ഓറിയന്റേഷനുകള്‍ വളരെ പ്രധാനമാണ്. കേരളത്തില്‍ നിന്നുള്ള  കുടിയേറ്റ തൊഴിലാളികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ അവരുടെ ജോലി ഫലപ്രദമായി ചെയ്യുന്നതിന് ആവശ്യമായ നൈപുണ്യം വികസിപ്പിക്കുന്നതില്‍ നോര്‍ക്കയ്ക്ക് ഒരു പ്രധാന പങ്കുവഹിക്കാനാകും. ഒറ്റപ്പെട്ട പ്രീ ഡിപ്പാര്‍ച്ചര്‍ പ്രോഗ്രാമുകള്‍ക്ക് പകരം, ഗാര്‍ഹികത്തൊഴിലാളികളെ പോലെയുള്ള അവിദഗ്ദ്ധ തൊഴിലാളികളുടെ കാര്യത്തിലെങ്കിലും സമഗ്രമായ ഒരു സമീപനം സ്വീകരിക്കണം.

2: കുടിയേറ്റം നിരോധിക്കുകയോ അവരുടെ സഞ്ചാരത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്​ത്​ വീട്ടുജോലിക്കാരായ സ്ത്രീകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഇത്തരം പുരുഷാധിപത്യ-സംരക്ഷണ മനോഭാവം സ്ത്രീകളെ സഹായിക്കുന്നതിനുപകരം, കുടിയേറ്റത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അവരെ കൂടുതല്‍ ദുര്‍ബലമാക്കുന്നു എന്നത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. കുടിയേറ്റവുമായി ബന്ധപ്പെട്ട ഭരണസംവിധാനങ്ങളെ കൂടുതല്‍ ലിംഗസൗഹൃദമാക്കുക എന്നതിനാണ് ഊന്നല്‍ നല്‍കേണ്ടത്.

ഓരോ രാജ്യങ്ങളിലെയും പ്രവാസി അസോസിയേഷനുകളെ ഉപയോഗപ്പെടുത്തി കുടിയേറ്റ സ്ത്രീതൊഴിലാളികള്‍ക്കിടയില്‍ അവരുടെ അവകാശങ്ങളെക്കുറിച്ചും അതത് രാജ്യങ്ങളിലെ പരാതി പരിഹാരസംവിധാനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കാനും ശ്രമിക്കേണ്ടതുണ്ട്.

3: തൊഴില്‍ശക്തിയെ കയറ്റിയയ്ക്കുന്ന ഒരു പ്രധാന രാജ്യമെന്ന നിലയില്‍, മറ്റു രാജ്യങ്ങളിലെ സര്‍ക്കാരുകള്‍, റിക്രൂട്ടിങ് ഏജന്‍സികള്‍, തൊഴിലുടമകള്‍, സാമൂഹ്യസംഘടനകള്‍ എന്നിവരുമായി ബന്ധം സ്ഥാപിച്ച് സൗഹാര്‍ദപൂര്‍വമായ ഒരന്തരീക്ഷം കെട്ടിപ്പടുക്കാനുള്ള സാധ്യതകള്‍ ഇന്ത്യ ഗവണ്‍മെൻറ്​ അന്വേഷിക്കണം. കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴില്‍ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കുന്നതിന് ഇന്ത്യയും, ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റം ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യങ്ങളും തമ്മില്‍ ധാരണാപത്രം ഒപ്പിടുന്നത് പ്രോത്സാഹിപ്പിക്കേണ്ടതാണ്. കൂടാതെ, ഓരോ രാജ്യങ്ങളിലെയും പ്രവാസി അസോസിയേഷനുകളെ ഉപയോഗപ്പെടുത്തി കുടിയേറ്റ സ്ത്രീതൊഴിലാളികള്‍ക്കിടയില്‍ അവരുടെ അവകാശങ്ങളെക്കുറിച്ചും അതത് രാജ്യങ്ങളിലെ പരാതി പരിഹാരസംവിധാനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കാനും ശ്രമിക്കേണ്ടതുണ്ട്.

4: പ്രവാസി തൊഴിലാളികളുടെ തിരിച്ചുവരവിനും പുനരധിവാസത്തിനും ഊന്നല്‍ നല്‍കാത്തതാണ് ഇന്ത്യയിലെ കുടിയേറ്റവുമായി ബന്ധപ്പെട്ട ഭരണസംവിധാനത്തിന്റെ ഒരു പ്രധാന പോരായ്മ. കുറഞ്ഞ സമ്പാദ്യമുള്ള കുടിയേറ്റക്കാര്‍ക്കും സ്ത്രീകള്‍ക്കും, കേരളത്തില്‍ വരുമാനദായകമായ മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള സാധ്യതകള്‍ പരിമിതമാണ്. അതിനാല്‍, കുറഞ്ഞ വൈദഗ്ധ്യമുള്ള കുടിയേറ്റക്കാര്‍ക്ക് കേരളത്തിന്റെ തൊഴില്‍വിപണിയിലേക്ക് വീണ്ടും പ്രവേശിക്കുന്നതിന് ആവശ്യമായ നൈപുണ്യവികസന പരിപാടികള്‍ നല്‍കുന്നത് കേരള സര്‍ക്കാര്‍ പരിഗണിക്കണം.

5: കേരളം പോലെ സുശക്തമായ തദ്ദേശഭരണ സംവിധാനമുള്ള ഒരു സംസ്ഥാനത്ത്, കുടിയേറ്റവുമായി ബന്ധപ്പെട്ട ചില ഉത്തരവാദിത്തങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൈമാറുന്നത് സഹായകമാകും. ഉദാഹരണത്തിന്, കുടിയേറ്റത്തിന് തയ്യാറെടുക്കുന്നവര്‍ക്കായി ബോധവത്കരണ പരിപാടികള്‍ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കാം. അതുപോലെ തിരിച്ചുവരുന്ന പ്രവാസികള്‍ക്ക്, വരുമാനദായകമായ പ്രവൃത്തികളിലേര്‍പ്പെടാനാവശ്യമായ പിന്തുണ നല്‍കിക്കൊണ്ട് അവരെ പുനരധിവസിപ്പിക്കാനുള്ള ഇടപെടലുകള്‍ നടത്താനും തദ്ദേശസ്ഥാപനങ്ങള്‍ക്ക് സാധിക്കും. കുടിയേറ്റവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്നതില്‍ കുടുംബശ്രീസംവിധാനത്തിനും പ്രധാന പങ്കുവഹിക്കാനാവും.

6: തൊഴിലുമായി ബന്ധപ്പെട്ട കുടിയേറ്റത്തെക്കുറിച്ചുള്ള ഡാറ്റ മെച്ചപ്പെടുത്തുക എന്നത് വളരെ പ്രധാനമാണ്. തൊഴില്‍ കുടിയേറ്റവുമായി ബന്ധപ്പെട്ടുള്ള ജെന്‍ഡര്‍-വൈസ് ഡാറ്റ നിലവിലില്ല എന്നുള്ളത് വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട നയരൂപീകരണത്തിന് തടസമാണ്. കുടിയേറ്റക്കാരായ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും, ചൂഷണങ്ങളില്‍ നിന്ന് അവരെ തടയാനും, സമ്പദ്​വ്യവസ്ഥയിലേക്ക് അവരുടെ സംഭാവനകള്‍ കണക്കാക്കാനും, അവരുടെ തിരിച്ചുവരവിനും, പുനരധിവാസത്തിനുമുള്ള സംവിധാനങ്ങള്‍ ഒരുക്കാനും ഈ ഡാറ്റ വളരെ പ്രധാനമാണ്.