CSES in Media

കൊച്ചിയുടെ ഭരണസംവിധാനം ജനകേന്ദ്രീകൃതവും, ജനസൗഹൃദവുമാക്കാനുള്ള നിര്‍ദേശങ്ങളുമാായി സിഎസ്ഇഎസ്

This report was published in Deshabhimani on 12/02/2021

കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ-എക്കണോമിക്ക് ആന്റ് എന്‍വയണ്മെന്റല്‍ സ്റ്റഡീസ് (സിഎസ്്ഇഎസ്) എന്ന ഗവേഷണസ്ഥാപനം കൊച്ചിയുടെ ഭരണസംവിധാനം ജനകേന്ദ്രീകൃതവും, ജനസൗഹൃദവുമാക്കാനുള്ള നിര്‍ദേശങ്ങള്‍ കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ മേയർക്ക് സമർപ്പിച്ചു. സി.എസ്.ഇ.എസ്. പല സമയങ്ങളില്‍ നടത്തിയിട്ടുള്ള വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ എത്തിച്ചേര്‍ന്ന നിര്‍ദേശങ്ങളടങ്ങിയ രേഖ സി.എസ്.ഇ.എസ്. ഡയറക്ടര്‍ ഡോ. എന്‍. അജിത് കുമാറാണ് മേയര്‍ക്ക് കൈമാറിയത്.

കോര്‍പ്പറേഷന്റെ സേവനങ്ങള്‍ സമയബന്ധിതമായി ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി ഒരു നയം (service delivery policy) രൂപീകരിക്കുക, സേവനപ്രദാനത്തിന്റെ ഗുണനിലവാരത്തിന് കൃത്യമായ മാനദണ്ഡങ്ങള്‍ നിര്‍ണയിച്ച് അവ പാലിക്കപ്പെടുന്നുണ്ടോയെന്ന് സമയാസമയങ്ങളില്‍ അവലോകനം ചെയ്യുക, സേവനങ്ങള്‍ നല്‍കുന്നതിന്റെ കാര്യക്ഷമത അളക്കാന്‍ കൃത്യമായ സൂചകങ്ങള്‍ വികസിപ്പിക്കുക എന്നിവയാണ് നിര്‍ദേശങ്ങളില്‍ പ്രധാനം.

പൗരാവകാശരേഖയ്ക്ക് (citizen charter) രൂപം നല്‍കുക, നല്‍കുന്ന സേവനങ്ങളുടെ ഗുണമേന്മയും, കാര്യക്ഷമതയും നിരീക്ഷിക്കാനും അവലോകനം ചെയ്യാനും ജനപ്രതിനിധികളുടെ സമിതി രൂപീകരിക്കുക, സേവനങ്ങള്‍ ലഭ്യമാകുന്നതില്‍ സമയക്രമം പാലിക്കപ്പെടുന്നില്ലെങ്കില്‍ അപേക്ഷകര്‍ക്ക് സമീപിക്കാവുന്ന ഒരു അപ്പലേറ്റ് അതോറിറ്റിക്ക് രൂപം നല്‍കുക, നല്‍കുന്ന സേവനങ്ങളുടെ കാര്യക്ഷമതയുമായി ബന്ധപ്പെട്ട ഒരു വാര്‍ഷിക പെര്‍ഫോമന്‍സ് റിപ്പോര്‍ട്ട് പുറത്തിറക്കുക, എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുക, എല്ലാ തരത്തിലുള്ള ഇ-പേയ്‌മെന്റ് സംവിധാനങ്ങളും അനുവദിക്കുക എന്നിവയും നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.

കൊച്ചി കോര്‍പ്പറേഷന്റെ വെബ്സൈറ്റ് അടിയന്തിരമായി നവീകരിക്കാനും, ഭിന്നശേഷി സൗഹൃദമാക്കാനും രേഖ നിര്‍ദേശിക്കുന്നുണ്ട്. സമര്‍പ്പിച്ച അപേക്ഷകളുമായി ബന്ധപ്പെട്ട അപ്പ്‌ഡേറ്റുകള്‍ അപേക്ഷകര്‍ക്ക് മെസേജ് വഴി ലഭിക്കാനുള്ള സംവിധാനമുണ്ടാക്കുക, കൊച്ചി കോര്‍പ്പറേഷന്റെ ഓഫീസ് കൃത്യമായ സൈന്‍ബോര്‍ഡുകളും മറ്റും വെച്ചുകൊണ്ട് ജനസൗഹൃദമാക്കുക, ജനങ്ങള്‍ ഓഫീസില്‍ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കന്‍ ടോക്കണ്‍ സംവിധാനം അവതരിപ്പിക്കുക, ജീവനക്കാരുടെ ഇടപെടലുകളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പ്രിന്റഡ് ഫോം വഴി ജനങ്ങളില്‍ നിന്ന് സ്വീകരിച്ച് കൗണ്‍സില്‍ മീറ്റിംഗില്‍ അവലോകനം ചെയ്യുക, കൂടുതല്‍ സേവനങ്ങളെ കോര്‍പ്പറേഷന്റെ സോണല്‍ ഓഫീസുകളിലേക്ക് വ്യാപിപ്പിക്കുക എന്നിവയും നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വികസിപ്പിക്കുന്ന റോഡുകള്‍ ”ഈ റോഡ് കൊച്ചി കോര്‍പ്പറേഷന്റേതാണ്” എന്ന് അഭിമാനത്തോടെ കോര്‍പ്പറേഷന് ഡിസ്പ്ലേ ബോര്‍ഡുകള്‍ വെക്കാന്‍ സാധിക്കുന്ന തരത്തില്‍ ഗുണനിലവാരമുള്ളതാകണമെന്ന് രേഖ പറയുന്നു. കോര്‍പ്പറേഷന്റേതായ ഒരു റോഡ് വികസന നയം രൂപീകരിക്കണമെന്നും, റോഡുകളുടെ നിലവിലുള്ള അവസ്ഥയെക്കുറിച്ച് ഒരു സ്റ്റാറ്റസ് റിപ്പോര്‍ട്ട് തയ്യാറാക്കി റോഡ് വികസനത്തിനും പരിപാലനത്തിനും വാര്‍ഷികലക്ഷ്യങ്ങള്‍ നിശ്ചയിക്കണമെന്നും, പ്രധാനപ്പെട്ട റോഡ് പ്രവര്‍ത്തനങ്ങള്‍ അഞ്ച് വര്‍ഷത്തെ മെയിന്റനന്‍സ് കോണ്‍ട്രാക്ടില്‍ നടത്തണമെന്നും, മറ്റ് റോഡുകളുടെ കുഴികളും മറ്റും അടയ്ക്കാന്‍ റോഡ് പരിപാലനഫണ്ട് രൂപീകരിക്കണമെന്നും, കോര്‍പ്പറേഷന്റെ റോഡ് നിര്‍മാണത്തിനും പരിപാലനത്തിനുമായി ഒരു വാര്‍ഷിക കലണ്ടര്‍ മുന്‍കൂട്ടി തായ്യാറാക്കി മറ്റു വകുപ്പുകളുമായി പങ്കുവെക്കണമെന്നും നിര്‍ദേശങ്ങളുണ്ട്. കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ഒരു വോക്കബിലിറ്റി ഓഡിറ്റ് നടത്തണമെന്നും രേഖ നിര്‍ദേശിക്കുന്നു.

കൊച്ചി കോര്‍പ്പറേഷന്റെ കീഴിലുള്ള മാലിന്യനിര്‍മാര്‍ജന തൊഴിലാളികളുടെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തണമെന്നും, അവര്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ കൃത്യമായി ലഭ്യമാക്കണമെന്നും, നിഷ്‌ക്കര്‍ഷിക്കപ്പെട്ട ഇടങ്ങളില്‍ മാത്രമേ മാലിന്യങ്ങള്‍ തരംതിരിക്കാന്‍ അനുവദിക്കാവൂ എന്നും സി.എസ്.ഇ.എസ്. നിര്‍ദേശിക്കുന്നുണ്ട്.

കോര്‍പ്പറേഷന്റെ കീഴിലുള്ള അംഗന്‍വാടികള്‍, സര്‍ക്കാര്‍ സ്‌ക്കൂളുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, കൃഷിഭവന്‍ തുടങ്ങി അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങളില്‍ ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ അടിസ്ഥാനസൗകര്യങ്ങള്‍, അവയുടെ ഗുണനിലവാരം എന്നിവ അടിസ്ഥാനമാക്കി മാനദണ്ഡങ്ങള്‍ വികസിപ്പിക്കണമെന്നും, ആദ്യ രണ്ടു വര്‍ഷങ്ങളില്‍ ഈ കുറഞ്ഞ മാനദണ്ഡങ്ങള്‍ എല്ലാ സ്ഥാപനങ്ങളിലും ഉറപ്പാക്കുന്നതിന് മുന്‍തൂക്കം നല്‍കണമെന്നും നിര്‍ദേശമുണ്ട്. കൊച്ചി കോര്‍പ്പറേഷന്‍ നേരിടുന്ന സ്ഥലപരിമിതി മറികടക്കാനായി ഡെല്‍ഹി സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ളതു പോലെ മൂന്നോ നാലോ അംഗന്‍വാടികള്‍ ഒരു കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന തരത്തില്‍ അംഗന്‍വാടികളുടെ ക്ലസ്റ്ററുകള്‍ക്ക് രൂപം നല്‍കുന്നതും പരിഗണിക്കാവുന്നതാണെന്ന് നിര്‍ദേശമുണ്ട്.

എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തില്‍ കൊച്ചിയെ ഒരു ഇന്‍ക്ലൂസീവ് സിറ്റിയാക്കി മാറ്റാനുള്ള നിര്‍ദേശങ്ങളും സി.എസ്.ഇ.എസ്. മുന്നോട്ടുവെക്കുന്നുണ്ട്. കൊച്ചിയെ ഒരു സ്ത്രീസൗഹൃദ നഗരമാക്കാനായി കോര്‍പ്പറേഷന്റേതായ ഒരു ലിംഗനയത്തിന് രൂപം നല്‍കുക, കൊച്ചി കോര്‍പ്പറേഷനില്‍ ജെന്‍ഡര്‍ ബജറ്റിംഗ് നടപ്പിലാക്കുക, കോര്‍പ്പറേഷനു കീഴില്‍ ഒരു ലിംഗ തുല്യതാ കമ്മീറ്റി രൂപീകരിക്കുക, ജീവനക്കാര്‍ക്കും, ജനപ്രതിനിധികള്‍ക്കുമായി ലിംഗതുല്യതാ ബോധവല്‍ക്കരണം നടത്തുക, കുടുംബശ്രീയുടെ സഹകരണത്തോടെ ഡേ കെയര്‍ സെന്ററുകള്‍ ആരംഭിക്കുക, രാത്രികാലങ്ങളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനുള്ള പഠനങ്ങള്‍ നടത്തുക, നഗരത്തില്‍ സുരക്ഷിതമല്ലാത്ത പ്രദേശങ്ങള്‍ മനസിലാക്കുന്നതിനായി ”സേഫ്റ്റി ഓഡിറ്റ്” കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടത്തുക, സ്ത്രീകള്‍ക്ക് ഷോര്‍ട്ട് സ്റ്റേയ്ക്കും, സ്ഥിരതാമസത്തിനുമായി ലഭ്യമായ സ്ഥലങ്ങളുടെ വിവരങ്ങള്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ തയ്യാറാക്കി ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നിവയും നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.

നഗരപരിധിയിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുഗതാഗതസംവിധാനങ്ങള്‍, പൊതുവിടങ്ങള്‍ എന്നിവ ഭിന്നശേഷിക്കാര്‍ക്കും, പ്രായമായവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണെന്നത് ഉറപ്പുവരുത്തണമെന്നും, വിവരങ്ങള്‍ ബ്രെയ്‌ലി/സൈന്‍/ഓഡിയോ ഫോര്‍മാറ്റില്‍ ലഭ്യമാക്കണമെന്നും, സേവനങ്ങള്‍ കമ്യൂണിറ്റി വര്‍ക്കേഴ്‌സിന്റെ സഹായത്തോടെ പ്രായമായവര്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും വീട്ടുപടിക്കല്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും, നഗര ബസുകളില്‍ നമ്പറിംഗ് സിസ്റ്റം നടപ്പിലാക്കി ഗൂഗിള്‍ മാപ്പുമായി ബന്ധിപ്പിക്കണമെന്നും, അതിഥിത്തൊഴിലാളികള്‍ക്കായി ഒരു ഫെസിലിറ്റേഷന്‍ സെന്ററും, കിയോസ്‌ക്കുകളും ആരംഭിക്കണമെന്നും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.

കൊച്ചിയില്‍ പൊതുവിടങ്ങള്‍ വര്‍ധിപ്പിക്കണമെന്നും, അവയെ സാംസ്‌ക്കാരികകേന്ദ്രങ്ങളായിക്കൂടി വികസിപ്പിക്കണമെന്നും, നിലവിലുള്ള പൊതുവിടങ്ങളുടെ അവസ്ഥ അവലോകനം ചെയ്യണമെന്നും, പുതിയതായി വികസിപ്പിക്കാവുന്ന പൊതുവിടങ്ങള്‍ കാലതാമസം കൂടാതെ ജി.ഐ.എസ്. പോലെയുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് മാപ്പ് ചെയ്യണമെന്നും, പൊതുവിടങ്ങളുടെ പരിപാലനം ക്ലബ്ബുകള്‍, ട്രേഡ് യൂണിയനുകള്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍, കുടുംബശ്രീ പോലെയുള്ള പ്രാദേശികസ്ഥാപനങ്ങളെ ഏല്‍പ്പിക്കണമെന്നും സി.എസ്.ഇ.എസ്. നിര്‍ദേശിക്കുന്നു.