CSES in Media

അതി ദരിദ്രർക്കിടയിൽ മാനസികരോഗം; ഇടപെടൽ വേണമെന്ന് പഠനം

This report was published in Janayugom daily on 15.05.2024

അതി ദരിദ്ര കുടുംബങ്ങളായി സംസ്ഥാന സർക്കാർ കണ്ടെത്തിയിട്ടുള്ള കടുംബങ്ങളിൽ നാലിലൊന്നിലും മാനസിക രോഗമുള്ള ഒരംഗമുണ്ടെന്ന് കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ എക്കണോമിക് ആൻ്റ് എൻവയൺമെന്റൽ സ്റ്റഡീസ് (സിഎസ്ഇഎസ്) നടത്തിയ പഠനം. അവരുടെ ആരോഗ്യ സംരക്ഷണത്തിന്റെ അപര്യാപ്തത ഈ കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണെന്നും പഠനം പറയുന്നു. അതി ദരിദ്ര കുടുംബങ്ങളെ തിരിച്ചറിയുന്നതിനുള്ള മാനദണ്ഡങ്ങളിലൊന്നായി മാനസികരോഗം ഉൾപ്പെടുത്തിയത് മാനസികരോഗികളുടെ ഉയർന്ന അനുപാതത്തിനു ഒരു കാരണമാണ്.

ഗവേഷകരായ അതുൽ എസ് ജി, ഡോ. എൻ അജിത് കുമാർ, ഡോ. പാർവതി സുനൈന, നാഗരാജൻ ആർ ദുരൈ, ബിബിൻ തമ്പി എന്നിവരായിരുന്നു പഠനം നടത്തിയത്. തിരഞ്ഞെടുത്ത മൂന്ന് ഗ്രാമപഞ്ചായത്തുകളിൽ വിപുലമായ ഫീൽഡ് വർക്കിനെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയിട്ടുള്ളത്. അതി ദരിദ്ര കുടുംബങ്ങൾ ഏറ്റവും കൂടുതലുള്ളതും ഗണ്യമായ ആദിവാസി ജനസംഖ്യയുള്ളതുമായ വടക്കൻ കേരളത്തിലെ പനമരം, തെക്കൻ കേരളത്തിലെ ഗണ്യമായ മത്സ്യത്തൊഴിലാളി ജനസംഖ്യയുള്ള ആലപ്പാട്, മധ്യകേരളത്തിലെ നഗരസാമീപ്യമുള്ള ഗ്രാമപഞ്ചായത്തായ അശമന്നൂർ എന്നിവയാണ് ഈ പഞ്ചായത്തുകൾ.

മാനസികരോഗം ഉള്ളവർ പൊതുവെ തൊഴിൽ ചെയ്യുന്നവരല്ല. അതി ദാരിദ്ര്യ നിർമാർജനത്തിനായി നിലവിലുള്ള പദ്ധതികളിൽ ഈ പ്രശ്നം പരിഹരിക്കുന്നതിന് വളരെ പരിമിതമായ വ്യവസ്ഥകളാണുള്ളത്. അതി ദരിദ്രരുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള സംരംഭങ്ങളിൽ മാനസികരോഗങ്ങൾ വളരെ അപൂർവമായി മാത്രമേ പരിഗണിക്കപ്പെടുന്നുള്ളുവെന്ന് തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പഠനസംഘത്തോട് പറഞ്ഞു. ഇവരിൽ പലരെയും സ്ഥാപനങ്ങളിൽ താമസിപ്പിച്ച് ചികിത്സ നടത്തേണ്ടതുണ്ടെങ്കിലും ആ സേവനം ലഭിക്കുന്നതായി കാണുന്നില്ല.

വീട്ടിൽ മാനസികരോഗമുള്ളവർ ഉണ്ടാകുമ്പോൾ, മറ്റ് അംഗങ്ങളുടെ പരിചരണ ചുമതലകൾ വർധിക്കുകയാണ്. ഇതുകാരണം നിരവധി സ്ത്രീകളാണ് ജോലി ഉപേക്ഷിക്കേണ്ടിവരുന്നത്. പലർക്കും ജോലിക്ക് ശ്രമിക്കാൻ പോലും കഴിയാതെ വരുന്നു. പരിചരിക്കുന്നവരുടെ മരണം ഈ വിഭാഗത്തിലുള്ള ജനങ്ങളെ ഒറ്റയ്ക്കാവുന്ന അവസ്ഥയിലേക്ക് നയിക്കുന്നു. കുടുംബാരോഗ്യ കേന്ദ്രങ്ങൾ (എഫ്എച്ച്സി) മുഖേന നടപ്പിലാക്കുന്ന ഡിപ്രഷൻ സ്ക്രീനിങ് ആൻ്റ് മാനേജ്‌മെന്റ്റ് പ്രോഗ്രാമായ ‘ആശ്വാസ’വുമായി മാനസികാരോഗ്യ പ്രശ്നങ്ങൾ സംശയിക്കുന്ന കേസുകളെ ആശാ വർക്കർക്ക് ബന്ധിപ്പിക്കാനാകും. മരുന്നുകളുടെ വിതരണം, കൂടുതൽ ചികിത്സവേണ്ടവരെ റഫർ ചെയ്യൽ, ചികിത്സാ പിന്തുണയോടെയുള്ള സ്ക്രീനിങ്ങും രോഗനിർണയവും തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടുന്നു. ജില്ലാ മാനസികാരോഗ്യ പരിപാടിയുമായി (ഡി എം എച്ച് പി) ബന്ധിപ്പിക്കേണ്ടതും അത്യാവശ്യമാണ്.