Press Release

അതി ദരിദ്രർക്കിടയിൽ മാനസികരോഗം വ്യാപകം; ഇടപെടൽ വേണമെന്ന്‌ പഠനം

Published on 14.05.2024

അതി ദരിദ്ര കുടുംബങ്ങളായി സംസ്ഥാന സർക്കാർ കണ്ടെത്തിയിട്ടുള്ള കുടുംബങ്ങളിൽ നാലിലൊന്നിലും മാനസിക രോഗമുള്ള ഒരംഗമുണ്ടെന്ന്  കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ എക്കണോമിക്‌ ആന്റ്‌ എൻവയൺമന്റൽ സ്‌റ്റഡീസ്‌ (CSES) നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. അവരുടെ ആരോഗ്യ സംരക്ഷണത്തിന്റെ അപര്യാപ്തത ഈ കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണെന്നും പഠനം പറയുന്നു. അതി ദരിദ്ര കുടുംബങ്ങളെ തിരിച്ചറിയുന്നതിനുള്ള മാനദണ്ഡങ്ങളിലൊന്നായി മാനസികരോഗം ഉൾപ്പെടുത്തിയത് മാനസികരോഗികളുടെ ഉയർന്ന അനുപാതത്തിനു ഒരു കാരണമാണ്.

ഗവേഷകരായ അതുൽ എസ്. ജി, ഡോ. എൻ. അജിത് കുമാർ, ഡോ. പാർവതി സുനൈന, നാഗരാജൻ ആർ ദുരൈ, ബിബിൻ തമ്പി എന്നിവരായിരുന്നു പഠനം നടത്തിയത്. തിരഞ്ഞെടുത്ത മൂന്ന് ഗ്രാമപഞ്ചായത്തുകളിൽ വിപുലമായ ഫീൽഡ് വർക്കിനെ അടിസ്ഥാനമാക്കിയാണ് ഈ പഠനം നടത്തിയിട്ടുള്ളത്. അതി ദരിദ്ര കുടുംബങ്ങൾ ഏറ്റവും കൂടുതലുള്ളതും ഗണ്യമായ ആദിവാസി ജനസംഖ്യയുള്ളതുമായ വടക്കൻ കേരളത്തിലെ പനമരം, തെക്കൻ കേരളത്തിലെ, ഗണ്യമായ മത്സ്യത്തൊഴിലാളി ജനസംഖ്യയുള്ള ആലപ്പാട്, മധ്യകേരളത്തിലെ നഗരസാമീപ്യമുള്ള ഗ്രാമപഞ്ചായത്തായ അശമന്നൂർ എന്നിവയാണ് ഈ പഞ്ചായത്തുകൾ.
മാനസികരോഗം ഉള്ളവർ പൊതുവെ തൊഴിൽ ചെയ്യുന്നവരല്ല. അതി ദാരിദ്ര്യ നിർമാർജനത്തിനായി നിലവിലുള്ള പദ്ധതികളിൽ ഈ പ്രശ്നം പരിഹരിക്കുന്നതിന് വളരെ പരിമിതമായ വ്യവസ്ഥകളാണുള്ളത്. അതി ദരിദ്രരുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള സംരംഭങ്ങളിൽ മാനസികരോഗങ്ങൾ വളരെ അപൂർവമായി മാത്രമേ പരിഗണിക്കപ്പെടുന്നുള്ളൂവെന്ന് തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പഠനസംഘത്തോട്‌ പറഞ്ഞു. ഇവരിൽ പലരെയും സ്ഥാപനങ്ങളിൽ താമസിപ്പിച്ച് ചികിത്സ നടത്തേണ്ടതുണ്ടെകിലും ആ സേവനം ലഭിക്കുന്നതായി കാണുന്നില്ല.

വീട്ടിൽ മനസികരോഗമുള്ളവർ ഉണ്ടാകുമ്പോൾ, മറ്റ് അംഗങ്ങളുടെ പരിചരണ ചുമതലകൾ വർധിക്കുകയാണ്. ഇതുകാരണം നിരവധി സ്ത്രീകളാണ് അവരുടെ ജോലി ഉപേക്ഷിക്കേണ്ടിവരുന്നത്. പലർക്കും ജോലിക്ക്‌ ശ്രമിക്കാൻ പോലും കഴിയാതെവരുന്നു.. പരിചരിക്കുന്നവർ പ്രായമായ മാതാപിതാക്കൾ ആയിരിക്കുമ്പോൾ സ്ഥിതി കൂടുതൽ വഷളാകുന്നു. പരിചരിക്കുന്നവരുടെ മരണം ഈ വിഭാഗത്തിലുള്ള ജനങ്ങളെ ഒറ്റയ്ക്കാവുന്ന അവസ്ഥയിലേക്ക് നയിക്കുന്നു.

അതി ദരിദ്ര കുടുംബങ്ങളിൽ ഉള്ളവർക്ക്‌ പലപ്പോഴും സുഹൃത്തുക്കളുടെയും അയൽക്കാരുടെയും പിന്തുണ ലഭിക്കും. അവരുടെ പ്രശ്‌നങ്ങൾ കേൾക്കാനും പുറത്ത് പോകുമ്പോൾ അവർക്ക്‌ ഒപ്പം പോകാനും ഭക്ഷണം പങ്കിടാനും അവർ തയ്യാറാകും.  എന്നാൽ, മാനസിക രോഗമുള്ള അംഗങ്ങളുടെ കാര്യത്തിൽ അത്തരം പിന്തുണ പരിമിതമാണെന്ന് പഠനം നിരീക്ഷിക്കുന്നു. കൂടാതെ മനസികരോഗമുള്ളവരുടെ ആരോഗ്യ സംരക്ഷണത്തിന്റെ അപര്യാപ്തത ഈ കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ്‌. പ്രശ്‌നത്തെ അംഗീകരിക്കാനുള്ള മടിയും പരിചരണം തേടുന്നതിൽ അതുമൂലമുണ്ടാകുന്ന കാലതാമസവും ആരോഗ്യസ്ഥിതി വഷളാകുന്നതിന് കാരണമാകുന്നു. അതിനാൽ സമൂഹത്തിൽ മാനസിക രോഗത്തെക്കുറിച്ചും മാനസിക രോഗമുള്ളവരെ എങ്ങനെ പരിപാലിക്കാമെന്നതിനെക്കുറിച്ചും അവബോധം ആവശ്യമാണ്.
ഇത്തരം പ്രശ്ന­­ങ്ങളെ നേരത്തെ കണ്ടെത്തേണ്ടതിനും ഉചിതമായ ചികിത്സാ ഉചിതമായ സമയത്തു നൽകുന്നതിനുമുള്ള നിർദേശങ്ങളും മറ്റു സഹായങ്ങളും ലഭ്യമാക്കുന്നതിനും താഴെത്തട്ടിൽ ഫലപ്രദമായ സംവിധാനം ഉണ്ടാകേണ്ടതാണ്. കുടുംബാരോഗ്യകേന്ദ്രങ്ങൾ (എഫ്എച്ച്‌സി) മുഖേന നടപ്പിലാക്കുന്ന ഡിപ്രഷൻ സ്‌ക്രീനിംഗ് ആന്റ് മാനേജ്മെന്റ് പ്രോഗ്രാമായ ‘ആശ്വാസ’വുമായി മാനസികാരോഗ്യ പ്രശ്‌നങ്ങൾ സംശയിക്കുന്ന കേസുകളെ ആശാവർക്കർക്ക്‌ ബന്ധിപ്പിക്കാനാകും. മരുന്നുകളുടെ വിതരണം, കൂടുതൽ ചികിത്സവേണ്ടവരെ റഫർ ചെയ്യൽ, ചികിൽസാ പിന്തുണയോടെയുള്ള സ്ക്രീനിംഗും രോഗനിർണയവും തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടുന്നു. ജില്ലാ മാനസികാരോഗ്യ പരിപാടിയുമായി (ഡി എം എച് പി) ബന്ധിപ്പിക്കേണ്ടതും അത്യാവശ്യമാണ്. കുറഞ്ഞത് ബ്ലോക്ക് തലത്തിലെങ്കിലും, മാനസികാരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്‌ റിട്ടയേർഡ് മെഡിക്കൽ പ്രൊഫഷണലുകളുടെ സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്. മാനസികരോഗികളിൽ ചിലർക്ക്, പ്രത്യേകിച്ച് ഒറ്റയ്ക്ക് താമസിക്കുന്നവർക്ക്, ചികിത്സാകേന്ദ്രത്തിലെ പരിചരണത്തിലൂടെ പിന്തുണ നൽകേണ്ടതുണ്ടതുണ്ട്‌.
മാനസികാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ അതി ദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ആരോഗ്യ സംരക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണെന്നും പഠനം ഓർമ്മിപ്പിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് : അതുൽ എസ്.ജി. (9971438349), റിസർച്ച് അസോസിയേറ്റ്, സി.എസ്.ഇ.എസ്. കൊച്ചി.