This report on CSES study is published on Madhyamam on 14.11.2019
സംസ്ഥാനത്ത് ഗ്രാമീണ മേഖലയിലെ ദരിദ്ര കുടുംബങ്ങളിൽ 88 ശതമാനവും കടബാധിതരെന്ന് പഠനം. ഇവരിൽ 32 ശതമാനം അമിത കടബാധ്യതയുള്ളവരാണ്. വരുമാനത്തെക്കാൾ കൂടിയ തുകയാണ് ഇവർ ഓരോ മാസവും വായ്പ തിരിച്ചടവിന് വിനിയോഗിക്കുന്നത്. സർവ്വേയിൽ പങ്കെടുത്ത കുടുംബങ്ങളിൽ 10ൽ ആറിനും ഒരു സ്വർണവായ്പയെങ്കിലും ഉള്ളതായും കൊച്ചി കേന്ദ്രമായ സെന്റർ ഫോർ സോഷ്യോ-ഇക്കണോമിക് ആന്റ് എൻവയോൺമെന്റ് സ്റ്റഡീസിന്റെ (സി.എസ്.ഇ.എസ്) പഠനത്തിൽ കണ്ടെത്തി.
ദരിദ്ര കുടുംബങ്ങളിൽ ഒരു വായ്പയുമില്ലാത്തവർ 12 ശതമാനമേയുള്ളൂ. വാണിജ്യ ബാങ്കുകളേക്കാൽ ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾക്കും സ്വകാര്യ മൈക്രോഫിനാൻസ് കമ്പനികൾക്കും ഇവർക്കിടയിൽ വേരോട്ടമുണ്ട്. 15 ശതമാനം മാത്രമാണ് പൊതുമേഖല ബാങ്കുകളെ ആശ്രയിക്കുന്നത്.സംഘവായ്പകളുടെ പ്രാധാന ഗുണഭോക്താക്കൾ സ്ത്രീകളാണ്. കൃഷി, വ്യവസായം തുടങ്ങിയ ഉൽപാദനക്ഷമമായ ആവശ്യങ്ങളെക്കാൾ ഉപഭോഗ ആവശ്യങ്ങൾക്കാണ് പലരും വായ്പത്തുക ചെലവഴിച്ചത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ പേരിൽ രണ്ടര ഇരട്ടി വായ്പകളുണ്ട്.
നിർധന കുടുംബങ്ങളിൽ 30ശതമാനവും കുടുംബശ്രീ ശൃഖലക്ക് പുറത്താണ്.
കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളിൽ 12 ശതമാനമേ ഉൽപാദനക്ഷമമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുള്ളൂ. കുടുംബശ്രീയെ വായ്പസ്രോതസ്സ് മാത്രമായി കാണുന്ന പ്രവണത മാറ്റാൻ ബോധപൂർവ ഇടപെടൽ വേണമെന്ന് റിപ്പോർട്ട് നിർദേശീക്കുന്നു. ഡോ.രാഖി തിമോത്തി, അശ്വതി റിബേക്ക അശോക്,സ്വാതി മോഹനൻ, ബിബിൻ തമ്പി, എം. റംഷാദ് എന്നിവരാണ് പഠനത്തിന് നേതൃത്വം നൽകിയത്.